പെരിന്തൽമണ്ണ: ലോക്ഡൗണിൽ അടഞ്ഞുകിടന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് വാടക ഇളവ്. സർക്കാർ മാർഗനിർദേശം കണക്കിലെടുത്ത് തിങ്കളാഴ്ച നഗരസഭ കൗൺസിൽ യോഗം ഇക്കാര്യങ്ങൾ ചർച്ച ചെയ്തു.
വാടക ഇളവ് അനുവദിക്കാമെന്ന് സർക്കാർ നിർദേശമുണ്ട്. ഇതിനായി സ്ഥാപന നടത്തിപ്പുകാർ അപേക്ഷയും സത്യവാങ്മൂലവും സമർപ്പിക്കണം. നഗരസഭ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കും. ഇതിെൻറ അടിസ്ഥാനത്തിൽ തുറക്കാൻ അനുവാദമില്ലാതിരുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ വാടക ഇളവിന് അർഹതയുണ്ടാവൂ. നഗരസഭ യോഗത്തിൽ ചെയർമാൻ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.
ബസ് സർവിസില്ല: സ്റ്റാൻഡ് ലേലത്തുക
തിരികെ നൽകേണ്ട സ്ഥിതി
പെരിന്തൽമണ്ണ: ലോക്ഡൗൺ കാരണം ബസുകൾ ഒാടാത്തതിനാൽ ബസ് സ്റ്റാൻഡ് ഫീസ് പിരിവും പ്രതിസന്ധിയിൽ. 250 ബസുകൾ ഒാടുന്ന സ്ഥാനത്ത് 22 ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. 2020-21 വർഷത്തേക്ക് പെരിന്തൽമണ്ണ ബസ് സ്റ്റാൻഡ് 5.48 ലക്ഷത്തിനാണ് ലേലത്തിൽ നൽകിയത്. ഇതിൽ ആദ്യഗഡു 1.82 ലക്ഷം നഗരസഭയിൽ അടച്ചതാണ്. ബസുകൾ സർവിസ് നടത്താത്തതും ഉള്ളവ തന്നെ ബസ് സ്റ്റാൻഡ് പിരിവ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതിനാലും ലേലത്തിനെടുത്തയാൾ അടച്ച തുക തിരികെ ആവശ്യപ്പെട്ടു.
മാർച്ച് 15 മുതൽ ജൂൺ അവസാനം വരെ കാലയളവിൽ ബസ് സർവിസ് നടന്നിട്ടില്ല. ഫീസ് ഒഴിവാക്കണമെന്ന് ബസ് ഒാണേഴ്സ് സംഘടനയും നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 27ന് നടന്ന കൗൺസിൽ യോഗത്തിൽ ലോക് ഡൗണിൽ കുടുങ്ങിയ നഗരസഭയുടെ കടമുറി വാടക, ബസ് സ്റ്റാൻഡ്, കംഫർട്ട് സ്റ്റേഷൻ ഫീസ് എന്നിവ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. സ്റ്റാൻഡ് ഫീസിൽ ഇളവുവരുന്നത് സംബന്ധിച്ച് അടുത്തദിവസം ബസുടമകളുമായി ചർച്ച നടത്താനും കൗൺസിൽ യോഗം തീരുമാനിച്ചു.
ആധുനിക മാർക്കറ്റ്: രണ്ടാം ഗഡു
7.7 കോടി കൂടി നൽകണം
പെരിന്തൽമണ്ണ: 40 കോടി ചെലവിൽ നഗരമധ്യത്തിൽ പൂർത്തിയാക്കുന്ന ആധുനിക മാർക്കറ്റിന് മുൻകൂറായി നൽകിയ 20 ശതമാനമായ 7.7 കോടി രൂപയുടെ നിർമാണ ജോലി പൂർത്തിയായതിനാൽ രണ്ടാം ഗഡുവായി 20 ശതമാനം കൂടി കരാർ കമ്പനി ആവശ്യപ്പെട്ടു. ഊരാളുങ്കലിനാണ് നിർമാണ കരാർ.
മുൻകൂർ തുകയുടെ 90 ശതമാനം ചെലവഴിച്ചതായി എൻജിനീയറിങ് വിഭാഗം ഉറപ്പാക്കിയാൽ രണ്ടാം ഘട്ടമായ 20 ശതമാനം തുക നൽകാമെന്ന് 2007ൽ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
അതേസമയം, ആധുനിക മാർക്കറ്റ് നിർമാണത്തിന് ഹഡ്കോയിൽനിന്ന് വായ്പയെടുക്കുന്ന തുകയുടെ ഒന്നാം ഗഡു മാത്രമാണ് കിട്ടിയത്. നിർമാണം നടക്കുന്ന ഭൂമിക്ക് യഥാർഥ ഭൂരേഖയില്ലാത്തതിനാൽ വായ്പ അനുവദിച്ചു കിട്ടുന്നതിൽ സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. നിർമിക്കാൻ പോവുന്ന ആധുനിക മാർക്കറ്റിലെ മുറികളുടെ ലേലം മാസങ്ങൾ മുമ്പ് നഗരസഭ പൂർത്തിയാക്കി ഡെപ്പോസിറ്റ് തുക വാങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.