തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതിൽ വിയോജിപ്പ് അറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു. മുഖ്യമന്ത്രി വി.ഡി. സതീശനെയാണ് വിയോജിപ്പ് അറിയിച്ചത്. ബജറ്റിലെ നിർദേശം ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രിയെന്ന നിലയിൽ തന്നോട് ആലോചിക്കാത്തതിലെ അതൃപ്തിയും എം. ലിജു അറിയിച്ചു എന്നാണ് വിവരം.
പദ്ധതി നടപ്പാക്കിയാലുള്ള പ്രതിസന്ധി വ്യക്തമാക്കിയുള്ള റിപ്പോർട്ടും വി.ഡി. സതീശന് കൈമാറി.അതേസമയം, നികുതി നിശ്ചയിച്ചതേയുള്ളൂ എന്നും വിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിൽപ്പന അനുവദിക്കണോ എന്ന കാര്യത്തിൽ കൂട്ടായ ചർച്ചയുണ്ടാവും. എല്ലാ വശങ്ങളും നോക്കിയതിനുശേഷം തീരുമാനമെടുക്കുക. മദ്യനയത്തിന്റെ മാറ്റത്തിൽ വിശദമായി ചർച്ച ചെയ്യാമെന്നും എക്സൈസ് മന്ത്രിയോട് മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭയിൽ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച നടന്നത്.വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപനത്തിനെതിരെ കോൺഗ്രസിലും യു.ഡി.എഫിലും അമർഷം നിലവിലുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകപക്ഷീയമായ തീരുമാനമാണ് നികുതിയിളവെന്ന ആക്ഷേപം ഉറപ്പിക്കുന്നതായിരുന്നു കോൺഗ്രസിനുള്ളിലെ വിമർശനം. നികുതിയിളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രതികരണമായിരുന്നു കെ.സി. വേണുഗോപാലിന്റെത്.
ഇപ്പോഴുണ്ടായ ആശങ്ക ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനാണ്. നയപരമായ കാര്യങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.ബജറ്റ് നിർദേശത്തിൽ ഇനിയും ചർച്ചയാകാമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ബജറ്റ് രഹസ്യം മുൻകൂറായി ചർച്ച ചെയ്താൽ അത് ബജറ്റ് ചോർച്ചയായി വിലയിരുത്തപ്പെടും. ബജറ്റ് ചർച്ചകൾക്കായി ചേർന്ന നിയമസഭാ സമ്മേളനത്തിലും വിഷയത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടായി.
നിയമം കൊണ്ടുവന്നത് എൽ.ഡി.എഫ് ആണെന്നും അഴിമതി ഉണ്ടെങ്കിൽ എൽ.ഡി.എഫിന് അറിയാമെന്നുമായിരുന്നു മാത്യു കുഴൽനാടൻ എം.എൽ.എയുടെ വിമർശനം.കഴിഞ്ഞ സർക്കാർ വേണ്ടെന്നുവച്ച കാര്യമാണ് ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കരുതെന്നായിരുന്നു കെ.എൻ. ബാലഗോപാലിന്റെ മറുപടി. വീര്യം കുറഞ്ഞ മദ്യത്തിനേർപ്പെടുത്തിയ നികുതി ഇളവിനെ എതിർത്ത് സമുദായ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
സർക്കാർ നീക്കം സംശയാസ്പദമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. പുതുതലമുറയെ ലഹരിയിലേക്ക് നയിക്കുന്ന തീരുമാനമെന്നാണ് വിമർശനം. മദ്യ നികുതിയിൽ മുഖ്യമന്ത്രിയെ പേരെടുത്ത് വിമർശിച്ചാണ് സമസ്ത എ.പി വിഭാഗം നിലപാട് പറഞ്ഞത്.നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്ന് ഓർത്തഡോക്സ് സഭ പറഞ്ഞു. ലഹരിക്ക് വീര്യം കുറഞ്ഞത്, കൂടിയത് എന്ന വിശേഷണം ആവശ്യമില്ല. വീര്യം കുറഞ്ഞ മദ്യം സുലഭമാക്കിയാൽ യുവസമൂഹം ലഹരി തേടി പോകില്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.