കൊച്ചി: പൊതുജനങ്ങള്‍ക്ക് പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം അതിവേഗം അധികാരികളുടെ ശ്രദ്ധയിൽപെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന ജില്ലയിൽ ഇതുവരെ ലഭിച്ചത് 1001 പരാതികൾ. അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കൽ, പോസ്റ്ററുകള്‍, ഫ്ലെക്സുകള്‍ എന്നിവയ്ക്കെതിരെയാണ് കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇവയില്‍ 985 എണ്ണം ശരിയാണെന്ന് കണ്ടെത്തി നീക്കം ചെയ്യുകയും 11 എണ്ണം കഴമ്പില്ലാത്തവയാണ് എന്നതിനാൽ ഉപേക്ഷിച്ചു. അഞ്ച് എണ്ണത്തിൽ നടപടി പുരോഗമിക്കുന്നതായും നോഡൽ ഓഫീസറായ ജില്ലാ പ്ലാനിങ് ഓഫിസർ അറിയിച്ചു. പരാതികള്‍ ജില്ലാ പ്ലാനിങ് ഓഫീസിൽ പ്രവര്‍ത്തിക്കുന്ന സി വിജിൽ ജില്ലാ കണ്‍ട്രോൾ റൂമിൽ ലഭിച്ച ഉടൻ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകള്‍ക്ക് കൈമാറി നടപടികൾ സ്വീകരിക്കും.
ഇതിനായി സി വിജില്‍ ജില്ലാ നോഡല്‍ ഓഫീസായ ജില്ലാ പ്ലാനിങ് ഓഫീസില്‍ 24 മണിക്കൂറും ജില്ലാതല കണ്‍ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. പെരുമാറ്റ ചട്ടലംഘനം റിപ്പോർട്ട് ചെയ്യുന്നതിന് പൊതുജനങ്ങൾ സിവിജൻ മൊബൈൽ ആപ്ലിക്കേഷൻ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും ഇതുവരെ ലഭിച്ച പരാതിയിൽ 87 ശതമാനം പരാതികളും പരിഹരിച്ചിട്ടുണ്ടെന്നും ജില്ലാ പ്ലാനിങ് ഓഫീസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.