മേപ്പാടി: മുദ്രപ്പത്രവും റവന്യൂ സ്റ്റാമ്പും കിട്ടാനില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി ജനം നെട്ടോട്ടമോടുന്നു. സ്റ്റാമ്പ് വെണ്ടർമാരുടെ ലൈസൻസ് പുതുക്കി നൽകാനോ പുതിയ ലൈസൻസ് അനുവദിക്കാനോ രജിസ്ട്രേഷൻ വകുപ്പ് തയാറാകാത്തതാണ് കാരണം.
ഇതോടെ ജനങ്ങൾക്ക് മുദ്രപ്പത്രം, റവന്യൂ സ്റ്റാമ്പ് എന്നിവ കിട്ടാക്കനിയായി മാറി. മേപ്പാടിയിലുണ്ടായിരുന്ന വെണ്ടർ ലൈസൻസി മരണപ്പെട്ട് 5 വർഷം പിന്നിട്ടിട്ടും പുതിയ ലൈസൻസ് അനുവദിക്കാത്തതാണ് ജനങ്ങളുടെ ദുരിതത്തിന് കാരണം. മരിച്ച ലൈസൻസിയുടെ അനന്തരാവകാശികൾ ഉത്തരവാദിത്തം ഏറ്റെടുത്തു നടത്താൻ സന്നദ്ധരാണെങ്കിലും അവർക്ക് ലൈസൻസ് അനുവദിക്കാൻ അധികൃതർ തയാറാകുന്നില്ല എന്നാണാക്ഷേപം. സംസ്ഥാന രജിസ്ട്രേഷൻ വകുപ്പാണ് ലൈസൻസ് അനുവദിക്കേണ്ടത്.
ഒരു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകളുടെ രജിസ്ട്രേഷനാണ് ഓൺലൈനാക്കിയത്. ഒരു ലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾക്ക് ഇപ്പോഴും മുദ്രപ്പത്രം ആവശ്യമാണ്. വടുവഞ്ചാൽ മുതൽ മേപ്പാടി വരെയുള്ള മേഖലകളിൽ മുദ്രപ്പത്രത്തിനായി ജനങ്ങൾ അലയുകയാണ്. ഒരു മുദ്രപ്പത്രത്തിനോ ഒരു റവന്യൂ സ്റ്റാമ്പിനോ വേണ്ടി കൽപറ്റയിലെത്തണം. ബാങ്ക് ഇടപാടുകൾക്ക് ഒരു രൂപയുടെ ഒരു റവന്യൂ സ്റ്റാമ്പ് വാങ്ങണമെങ്കിലും ടാക്സി വിളിച്ച് കൽപറ്റയിൽ എത്തേണ്ട ഗതികേടിലാണ് ജനങ്ങൾ.
ആധാരമെഴുത്തുകാരും ഇതേ ദുരിതം അനുഭവിക്കുന്നു. കഴിഞ്ഞ 5 വർഷത്തിലേറെയായി പ്രദേശത്തുള്ളവർ മുദ്രപ്പത്രത്തിനായി അലയുന്നു. മേപ്പാടിയിലേക്ക് ഒരു വെണ്ടർ ലൈസൻസ് അനുവദിക്കാൻ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.