അപർണ ഗൗരിക്കെതിരെ നടന്നത് വധശ്രമം: പിന്നിൽ യുഡിഎഫ് അനുകൂല വിദ്യാർത്ഥി സംഘടന-തോമസ് ഐസക്

മേപ്പാടി പോളിടെക്‌നിക്‌ കോളജിൽ എസ്‌.എഫ്.ഐ ജില്ല വൈസ്‌ പ്രസിഡന്റ്‌ അപർണ ഗൗരിക്കെതിരെ നടന്നത് ആസൂത്രിതമായ വധശ്രമമാണെന്ന് മുൻ മന്ത്രി തോമസ് ഐകസ്. കോളജിനുള്ളിലെ മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിന്റെ പ്രതികാരമായിരുന്നു ആക്രമണം. അക്രമത്തിനു പിന്നിൽ യു.ഡി.എഫ് അനുകൂല വിദ്യാർത്ഥി സംഘടനയുടെ നേതാക്കളാണ്. അവരിൽ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഒരുപക്ഷേ, സഹപാഠികൾ ഓടിയെത്തിയില്ലായിരുന്നുവെങ്കിൽ, അപർണയുടെ ജീവൻതന്നെ അപായത്തിലാകുമായിരുന്നുവെന്നും തോമസ് ഐസക് ​ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണ രൂപം: ``മേപ്പാടി പോളിടെക്‌നിക്‌ കോളേജിൽ എസ്‌എഫ്‌ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അപർണ ഗൗരിക്കെതിരെ നടന്നത് ആസൂത്രിതമായ വധശ്രമമാണ്. അപർണ കാമ്പസിനുള്ളിൽ ഒറ്റയ്ക്കിരിക്കുന്നത് നിരീക്ഷിച്ചുറപ്പിച്ചു തന്നെയായിരുന്നു ആക്രമണം. കോളജിനുള്ളിലെ മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിന്റെ പ്രതികാരമായിരുന്നു ആക്രമണം. അക്രമത്തിനു പിന്നിൽ യുഡിഎഫ് അനുകൂല വിദ്യാർത്ഥി സംഘടനയുടെ നേതാക്കളാണ്. അവരിൽ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഒരുപക്ഷേ, സഹപാഠികൾ ഓടിയെത്തിയില്ലായിരുന്നുവെങ്കിൽ, അപർണയുടെ ജീവൻതന്നെ അപായത്തിലാകുമായിരുന്നു.

ഇത്ര ക്രൂരമായി ഒരു പെൺകുട്ടിയെ ആക്രമിക്കാനെന്താണ് കാരണം? കോളജുകളിൽ പലപ്പോളും കുട്ടികൾ തമ്മിൽ സംഘർഷവും അടിപിടിയുമൊക്കെ ഉണ്ടാകാറുണ്ട്. രാഷ്ട്രീയ കാരണങ്ങളാലും അല്ലാതെയും. എന്നാൽ ഒരു പെൺകുട്ടിയെ മുപ്പതോളം പേരടങ്ങുന്ന സംഘം ആക്രമിച്ച് മൃതപ്രായയാക്കിയത് ഒരു പക്ഷേ ഇതാദ്യത്തെ സംഭവമാകും..

അതിന്റെ കാരണമന്വേഷിക്കുമ്പോഴാണ്, കോളജുകളിലെ മയക്കുമരുന്ന് വ്യാപനവും അതിനെതിരെ നടക്കുന്ന ചെറുത്തു നിൽപ്പും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വരേണ്ടത്. കോളജു കാമ്പസുകളിൽ പിടിമുറുക്കുന്ന ലഹരിമാഫിയയ്ക്കെതിരെ വലിയ പ്രതിരോധമാണ് എസ്എഫ്ഐ തീർക്കുന്നത്. അത് തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തമെന്നാണ് എസ്എഫ്ഐ കരുതുന്നത്. മേപ്പാടി പോളിയിലും ഈ പ്രവർത്തനങ്ങൾ എസ്എഫ്ഐ ഏറ്റെടുത്തു നടത്തിയിരുന്നു. അപർണയ്ക്കായിരുന്നു അതിന്റെ നേതൃത്വം. ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം, ഇക്കാര്യത്തിൽ കോളജ് അധികാരികൾക്കും പോലീസിനും പരാതിയും നൽകിയിരുന്നു. അങ്ങനെ പോലീസിൽ പരാതിപ്പെട്ടതിലുള്ള പ്രതികാരമാണ് അപർണയ്ക്കെതിരെയുള്ള ആക്രമണത്തിൽ കലാശിച്ചത്.

കുട്ടികൾ ലഹരിക്കടിമപ്പെടുന്നതിനെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരേണ്ടതുണ്ട്. എന്നാൽ യുഡിഎഫ് ചെയ്യുന്നതെന്താണ്? തങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനയിൽപ്പെട്ടവർ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തിട്ടും ഏതെങ്കിലുമൊരു യുഡിഎഫ് നേതാവ് സംഭവത്തെ തള്ളിപ്പറയാൻ തയ്യാറായിട്ടുണ്ടോ? അതല്ലേ സമൂഹം അവരിൽ നിന്ന് പ്രതീക്ഷിക്കുന്നത്? ഇതുപോലെ തന്നെ ഞെട്ടിപ്പിക്കുന്നതാണ് മാധ്യമങ്ങളുടെ നിശബ്ദത. അപർണയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ മുഖ്യധാരാ മാധ്യമങ്ങൾക്കൊന്നും വാർത്തയും വിശകലനവുമില്ല. സംഭവത്തിൻ്റെ വീഡിയോ ദൃശ്യളടക്കം പുറത്തു വന്നിട്ടുണ്ട്. എന്നിട്ടും മാധ്യമങ്ങളിൽ നിശബ്ദത കനത്തു നിൽക്കുകയാണ്. വാർത്തകളില്ല. വിശകലനങ്ങളില്ല. ചർച്ചയില്ല. അക്രമത്തിന് ഇരയാവുന്നത് എസ്എഫ്ഐയോ ഇടതുപക്ഷത്തുള്ളവരോ ആണെങ്കിൽ ഈ നിശബ്ദതയുടെ ഗൂഢാലോചന പതിവുള്ളതാണ്. മറിച്ചാണെങ്കിലുള്ള വാദകോലാഹലം ഊഹിക്കാവുന്നതും. നിഷ്പക്ഷ നാട്യങ്ങളൊക്കെ വെറുതെ''.

Tags:    
News Summary - Thomas Isaac reacting to the attack on Meppadi Polytechnic College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.