കൽപറ്റ: വർഷങ്ങളായി വയനാട് ജില്ലയിൽ ആദിവാസി വിദ്യാർഥികളോട് തുടരുന്ന വിവേചനത്തിന് ഭാഗിക പരിഹാരം. 425 വിദ്യാർഥികൾക്ക് സീറ്റ് വർധിപ്പിച്ച് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് ഉത്തരവിറക്കി. ഇതോടെ വയനാട്ടിൽ ഏകജാലക പ്രവേശനം, എം. ആർ.എസ്, വി.എച്ച്.എസ്.ഇ തുടങ്ങിയ മേഖലകളിൽ 1864 വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ കഴിയുമെന്ന് ആദിശക്തി സമ്മർ സ്കൂൾ ഭാരവാഹികൾ പറഞ്ഞു. നൂറുകണക്കിന് ആദിവാസി കുട്ടികളെ സ്കൂളിന് പുറത്ത് നിർത്തി പ്രവേശന നടപടികൾ അവസാനിപ്പിക്കുന്ന രീതിയാണ് തുടർന്നുവന്നിരുന്നത്. ഈ വിവേചനം ഇതോടെ ഇല്ലാതായെന്ന് സ്റ്റേറ്റ് കോഓഡിനേറ്റർ എം. ഗീതാനന്ദൻ പറഞ്ഞു.
പുതിയ ഉത്തരവിലൂടെ മറ്റ് കുട്ടികൾക്കൊപ്പം ആദിവാസി കുട്ടികൾക്കും സ്കൂൾ തുറക്കുന്ന ദിവസം പ്രവേശനം സാധ്യമാകും. കോവിഡ് കാലത്തെ അതിജീവിച്ച് ആദിവാസി വിദ്യാർഥികൾ നടത്തിയ സത്യഗ്രഹ സമരവും, അതിന് സമൂഹം നൽകിയ പിന്തുണയും വിദ്യാർഥിസമരത്തിെൻറ ഭാഗികവിജയത്തിന് കാരണമായതായി ആദിശക്തി സംഘടന അവകാശപ്പെട്ടു.
ഈ സാഹചര്യത്തിൽ സെപ്റ്റംബർ 28 മുതൽ ബത്തേരി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം അവസാനിപ്പിക്കും. നവംബർ രണ്ടിന് ബത്തേരി സർവജന സ്കൂളിന് മുന്നിൽ രാവിലെ 11ന് അക്ഷരമഹോത്സവവും വൈകീട്ട് മൂന്നിന് ടൗണിൽ വിദ്യാഭ്യാസ അവകാശ സമ്മേളനവും നടത്തും.
425 വിദ്യാർഥികൾക്ക് കൂടി ഒറ്റ ഉത്തരവിലൂടെ പ്രവേശനം നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും, സാങ്കേതിക പിഴവ് മൂലം നിരവധി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഓൺലൈൻ രജിസ്േട്രഷൻ നടപടികൾ കൃത്യമായി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ 500ഓളം വിദ്യാർഥികൾ പുറത്തായി. 12,327 അപേക്ഷകൾ ജില്ലയിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും, ആദിവാസി വിദ്യാർഥികളുടെ കണക്ക് ഹയർസെക്കൻഡറി വകുപ്പ് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ നിരവധി കുട്ടികൾ പുറത്തായതായി കണ്ടെത്തിയിട്ടുണ്ട്.
425 കുട്ടികൾക്ക് പ്രവേശനം നൽകിയ ഹയർസെക്കൻഡറി ഉത്തരവിൽ ഇവർ ഉൾപ്പെട്ടിട്ടില്ല. എല്ലാവർഷവും പട്ടികവർഗ വകുപ്പ് കണക്കുകൾ എടുക്കാറുണ്ടെങ്കിലും ഈ വർഷം കണക്കെടുത്തിട്ടില്ല. മാത്രമല്ല, ഇപ്പോൾ അധികമായി പ്രവേശനം നൽകിയ 25 സ്കൂളുകളിൽ 50-60 കുട്ടികളെ മാത്രം പ്രവേശിപ്പിക്കേണ്ട ക്ലാസ് മുറികളിൽ ശരാശരി 73 കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇത് പഠനത്തെ ബാധിക്കും. ആദിവാസി വിദ്യാർഥികൾക്ക് അധിക ബാച്ചുകളാണ് ആവശ്യം. ഇത് നടപ്പാക്കിയില്ലെങ്കിൽ പ്രശ്നം സങ്കീർണമാകും.
അശാസ്ത്രീയമായ അധ്യാപക/ വിദ്യാർഥി അനുപാതത്തിനെതിരെയും, സാങ്കേതിക കാരണങ്ങളാൽ ആദിവാസി വിദ്യാർഥികളെ ഒഴിവാക്കിയ നടപടിക്കെതിരെയും ബാലാവകാശ കമീഷനിൽ പരാതി നൽകും.
മറ്റ് നിയമനടപടികളെ കുറിച്ചും ആലോചിക്കും. മെൻറർ ടീച്ചർമാരെ പൊതു വിദ്യാഭ്യാസ വകുപ്പിെൻറ ഭാഗമാക്കി സ്ഥിരപ്പെടുത്തുക, ഊരുതല പഠന കേന്ദ്രങ്ങൾക്ക് രൂപം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദലിത് -ആദിവാസി സംഘടനകളുമായി സഹകരിച്ച് സംസ്ഥാനതലത്തിൽ പ്രക്ഷോഭം തുടരും.
നവംബർ 20ന് സെക്രേട്ടറിയറ്റ് പടിക്കലും, വിവിധ യൂനിവേഴ്സിറ്റി കേന്ദ്രങ്ങളിലും വിദ്യാഭ്യാസ അവകാശ മെമ്മോറിയൽ സമർപ്പിക്കുമെന്ന് ആദിശക്തി സമ്മർ സ്കൂൾ സംസ്ഥാന കോഓഡിനേറ്റർ മേരി ലിഡിയ, ജി. ജിഷ്ണു, പി.വി. രജനി, എം. ഗീതാനന്ദൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.