അപകടഭീഷണിയുയർത്തി വൻമരം; ഭീതിയോടെ ആദിവാസി കുടുംബങ്ങൾ

വെള്ളമുണ്ട: വിദ്യാർഥികളടക്കം പട്ടികവർഗ വിഭാഗക്കാരായ നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന റോഡിന് മുകളിൽ അപകടഭീഷണിയുയർത്തിനിൽക്കുന്ന വൻമരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. ഇതോടെ നിരവധി ആദിവാസി കുടുംബങ്ങൾ ഭീതിയിലാണ്. വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് മലയിലെ ആദിവാസിക്കോളനിയിലുള്ള ഏക റോഡരികിലാണ് ഏത് നിമിഷവും വീഴാൻ പാകത്തിൽ വൻ മരങ്ങൾ നിൽക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഉണങ്ങിനശിച്ച വീട്ടിമരങ്ങളാണിവ. ഒരു വൻമരത്തിന്റെ കൊമ്പ് കഴിഞ്ഞ വർഷത്തെ മഴയിൽ സമീപത്തെ അംഗൻവാടിക്ക് മുകളിലേക്ക് പൊട്ടിവീണിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് അന്ന് കുട്ടികൾ രക്ഷപ്പെട്ടത്. കോളനിക്കകത്തെ റോഡായതിനാൽ സദാസമയവും ഇവിടെ കുട്ടികൾ കളിക്കാനും ഇരിക്കാനുമായി എത്താറുണ്ട്. അപകടഭീഷണിയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ വിവിധ വകുപ്പുകൾക്ക് നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു. ഓരോ മഴക്കാലത്തും റോഡരികിലെ അപകടഭീഷണിയുയർത്തുന്ന മരങ്ങളും മരക്കൊമ്പുകളും മുറിച്ചുമാറ്റണമെന്ന് ജില്ല ഭരണകൂടം ഉത്തരവിടാറുണ്ടെങ്കിലും ഈ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. photo വാളാരംകുന്ന് റോഡരികിലെ ഉണങ്ങിയ വൻമരങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.