വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചെന്നൈയിൽനിന്ന് ക്രെയിനുകളുമായി എത്തുന്ന ആദ്യ ചരക്ക് കപ്പലിനെ വാർഫിൽ അടുപ്പിക്കാനായി എത്തിച്ച ടഗ് ഭാരശേഷി പരിശോധനയിൽ വിജയം. മുംബൈയിൽനിന്ന് എത്തിച്ച ഓഷ്യൻ സ്പിരിറ്റ് എന്ന ടഗിന്റെ ബൊള്ളാർഡ് പരിശോധനയാണ് വിജയം കണ്ടത്. വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റിങ് കേന്ദ്രത്തിൽ നടന്ന പരിശോധന രണ്ട് മണിക്കൂർ കൊണ്ടാണ് പൂർത്തിയായത്. കൊച്ചിൻ ഷിപ്പിയാർഡിന്റെയും ഐ.ആർ.എസ് ഉദ്യോഗസ്ഥരുടെയും അദാനിയുടെ കമ്പനിയായ ഓഷ്യൻ സ്പാർക്ക് ലിമിറ്റഡിലെ വിദഗ്ധരുടെയും സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് ഭാരശേഷി പരിശോധന ആരംഭിച്ചത്.
അനുകൂല കാലാവസ്ഥയിൽ കടലും ശാന്തമായിരുന്നതാണ് പരിശോധന ദൗത്യം വേഗത്തിൽ തീർക്കാൻ വഴിതെളിച്ചതെന്ന് അധികൃതർ പറഞ്ഞു. ഭാരപരിശോധന കടമ്പ കടന്ന ടഗിനെ തുറമുഖ നിർമാണമേഖലയിലേക്ക് മാറ്റി. ഇനി തുറമുഖത്തിനായി ക്രെയിനുകളുമായി വരുന്ന എല്ലാ കപ്പലുകളെയും വാർഫിലടുപ്പിക്കാനുള്ള ചുമതല ഓഷ്യൻ സ്പിരിറ്റിനായിരിക്കും. 17 വർഷം മുമ്പ് നിർമിച്ച ടഗിന് 33.98 മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുണ്ട്. 175 ടണ്ണോളം ഭാരം വലിക്കാൻ ശേഷിയുമുള്ള ഓഷ്യൻ സ്പിരിറ്റ് ഒരാഴ്ച മുമ്പാണ് മുംബൈയിൽനിന്ന് വിഴിഞ്ഞത്ത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.