പഴകിയ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വീട്ടമ്മ ആശുപത്രിയിൽ
വിഴിഞ്ഞം: ചന്തയിൽ നിന്ന് പഴകിയ മത്സ്യം വാങ്ങി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. നാൽപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഛർദ്ദി, വയറിളക്കം, മൂത്രതടസ്സം വയർ എരിച്ചിൽ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആളുകൾ ചികിത്സതേടിയത്. കാഞ്ഞിരംകുളം സ്വദേശികളായ അഞ്ജന (25), സുജിത് (29), വൽസല (50), ഷെറിൻ (40), മനു (26), മനുജ (29), മോഹനചന്ദ്രൻ (62), ഷീല (52), ക്രിസ്തുദാസ് ( 65), സരള ജാസ്മിൻ (52), തുളസി (66) അടിമലത്തുറ സ്വദേശികളായ അംബ്രോസ് (71), ഷൈല പ്രവീൺ (32), മേരി സിൽവയ്യൻ (62), മെർളിൻ (26), മെറീന(32), പുത്തൻ കട സ്വദേശികളായ ത്രേസി (68), ലഷ്മണൻ (78) കൊച്ചുതുറ സ്വദേശി സജീല (36), പുല്ലുവിള സ്വദേശി ജയ (42) തുടങ്ങി 40 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്.
ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പുതിയതുറ, പള്ളം മത്സ്യമാർക്കറ്റുകളിൽ നിന്ന് ചെറുകിട കച്ചവടക്കാർ വാങ്ങി കൊണ്ടുവന്ന ചെമ്പല്ലി മത്സ്യത്തിന്‍റെ തലയും മുള്ളും മാത്രമുള്ള ഭാഗം കാഞ്ഞിരംകുളം, പുത്തൻകട, പഴയ കട ഊരമ്പ് ചന്തകളിൽ വിൽപ്പനക്കെത്തിച്ചിരുന്നു. ഇതു വാങ്ങി കറിവെച്ച് ഭക്ഷിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് കരുതുന്നത്. ഉച്ചയോടെ മീൻകറി ഭക്ഷിച്ച് വൈകീട്ട് നാലു മണിയോടെയാണ് വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി ആളുകൾ പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിലും കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിയത്.
കൂടുതൽ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മാത്രം കഴിഞ്ഞ ദിവസവും ഇന്നലെയുമായി 27 പേർ ചികിത്സ തേടി. ചിലർ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
കരുംകുളം പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന പള്ളം മത്സ്യമാർക്കറ്റിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് മാസങ്ങൾ പഴക്ക ചെന്ന മത്സ്യമാണ് എത്തുന്നതെന്ന പരാതി നേരത്തേയുണ്ട്. മീൻ കേടുകൂടാതെ സൂക്ഷിക്കാൻ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുകൾ ഉപയോഗിക്കുന്നു. ചന്ത അടച്ചുപൂട്ടാൻ മുമ്പ് ഹൈകോടതി ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കിയതായി പഞ്ചായത്തും പോലീസും ചേർന്ന് കോടതിയെ അറിയിക്കുകയും ചെയ്തെങ്കിലും മാർക്കറ്റ് ഇപ്പേഴും പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.