വിഴിഞ്ഞം: ഭാര്യയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലുവിള കൊച്ചുപ്പള്ളി പറമ്പ് പുരയിടത്തിൽ വർഗീസിനെ (40) യാണ് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്.
വെള്ളിയാഴ്ച രാത്രിയിലാണ് വർഗീസ് ഭാര്യ ജെസിയെ ക്രൂരമായി മർദിച്ചത്. ജെസിയുടെ കൈകാലുകൾ കെട്ടി വായിൽ തുണിതിരുകിയായിരുന്നു മർദനമെന്നും മർദനത്തിൽ പരിക്കേറ്റ് ബോധരഹിതായി കിടന്ന ജെസി ഏറെ നേരത്തിനുശേഷം ബോധം വന്നശേഷം വീടിനു പുറത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്നും യുവതിയുടെ പിതാവ് സിൽവ ദാസ് പറഞ്ഞു.
വീണ്ടും ജെസിയെ മർദിക്കാൻ വർഗീസ് ശ്രമിച്ചെങ്കിലും ബന്ധുക്കൾ ഇടപെട്ട് തടഞ്ഞു. തലക്കും കഴുത്തിനും സാരമായി പരിക്കേറ്റ ജെസി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് പിടിയിലായ വർഗീസ് ഭാര്യയെ നിരന്തരം മർദിച്ചിരുന്നതായും ഇതു സംബന്ധിച്ച് നേരത്തെയും പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
വർഗീസിനെതിരെ സ്ത്രീപീഡനം, വധശ്രമം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.