പൂവാർ: പൂവാർ പഞ്ചായത്തിൽ ശൂലംകുടി വാർഡിലെ അഭയ അയൽക്കൂട്ടത്തിന് സമ്മാനമായി ലഭിച്ച സ്വർണകോയിൻ വിറ്റ് പണംതട്ടിയെടുത്ത കുടുംബശ്രീ ഉദ്യോഗസ്ഥർക്കെതിരെ പൂവാറിൽ വ്യാപക പ്രതിഷേധം. സി.പി.എം മെംബർമാർ തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നു.
തിങ്കളാഴ്ച രാവിലെ 10.30ന് അരുമാനൂർ കുടുംബശ്രീ ഓഫിസ് ഉപരോധിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ലിഷ ബോബൻ, മെംബർമാരായ ഫിൽമാ അലക്സാണ്ടർ, ജോൺ ബ്രിട്ടോ, ശരത്കുമാർ, പ്രജീഷ്, സി.ഡി.എസ് അംഗങ്ങളായ അഞ്ജു, ദർശന, മേരി, അഭയ അയൽക്കൂട്ടം പ്രസിഡന്റ് കുമാരി സ്വപ്ന, സെക്രട്ടറി ശോഭന എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്.
സമരത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ലോറൻസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. ബുധനാഴ്ച നടക്കുന്ന പഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ച ചെയ്ത് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുടുംബശ്രീയുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിച്ചത്. സ്വർണ കോയിൻ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ ആറുമാസങ്ങൾക്ക് മുമ്പ് നടന്ന കുടുംബശ്രീ ചെയർപേഴ്സൺ തെരഞ്ഞടുപ്പിൽ ഭരണകക്ഷിയുടെ നോമിനി പരാജയപ്പെട്ടത് എൽ.ഡി.എഫിലെ ചില ഘടകകക്ഷികൾ കാലുവാരിയതാണെന്ന് അന്ന് വലിയ ആക്ഷേപമുയർന്നിരുന്നു. ഇത് വീണ്ടും പൂവാറിൽ ചർച്ചാവിഷയമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.