പാലിയേറ്റിവ് രോഗികള്‍ക്ക് മരുന്നില്ലാതെ കഷ്ടപ്പാട്

നെടുമങ്ങാട്: നെടുമങ്ങാട് ജില്ല ആശുപത്രിയുടെ കീഴില്‍വരുന്ന പാലിയേറ്റിവ് രോഗികള്‍ക്ക് അവശ്യമരുന്നുകള്‍ ലഭിച്ചിട്ട് മാസങ്ങള്‍ കഴിയുന്നു. എഴുന്നേറ്റിരിക്കാനോ നടക്കാനോ കഴിയാതെ, തികച്ചും കിടപ്പിലായിപ്പോയ 520 കിടപ്പുരോഗികളാണ് മരുന്നില്ലാതെ വിഷമിക്കുന്നത്.

ഇവര്‍ക്ക് മരുന്നുകള്‍ക്കായി നഗരസഭ അനുവദിച്ച 25 ലക്ഷം രൂപ ട്രഷറിയില്‍ സുരക്ഷിതമായുണ്ട്. പണം കൃത്യമായി ചെലവാക്കി മരുന്നുകള്‍ വാങ്ങിനല്‍കേണ്ട ആശുപത്രി അധികൃതരുടെ പിടിപ്പുകേടാണ് രോഗികള്‍ക്ക് മരുന്ന് മുടങ്ങാന്‍ കാരണം.

കഴിഞ്ഞ രണ്ടുമാസമായി പാലിയേറ്റിവ് രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കാന്‍ പാലിയേറ്റിവ് ജീവനക്കാര്‍ക്ക് കഴിയുന്നില്ല. അർബുദം, ഡയാലിസിസ്, പക്ഷാഘാതം തുടങ്ങിയ രോഗബാധിതര്‍, ജീവിതശൈലീരോഗം ബാധിച്ചവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കെല്ലാം നേരത്തേ മുടങ്ങാതെ പാലിയേറ്റിവ് യൂനിറ്റ് വീടുകളിലെത്തി ചികിത്സയും മരുന്നും നല്‍കിയിരുന്നു.

എന്നാലിപ്പോള്‍ ചികിത്സ മാത്രമേയുള്ളു, മരുന്നില്ല. നഗരസഭ പ്രതിവര്‍ഷം 20 ലക്ഷം രൂപയാണ് മരുന്നുകള്‍ക്കായി പാലിയേറ്റിവ് യൂനിറ്റിന് നല്‍കുന്നത്. ഇവരുടെ യാത്രക്കാവശ്യമായ ആംബുലന്‍സും വിട്ടുനല്‍കുന്നുണ്ട്. പ്രൈമറി ഇനത്തില്‍ മുനിസിപ്പാലിറ്റിയുടെ 20 ലക്ഷവും സെക്കൻഡറി വിഭാഗത്തില്‍ എന്‍.ആര്‍.എച്ച്.എമ്മിെൻറ അഞ്ച്‌ ലക്ഷവും ഉൾപ്പെടെ 25 ലക്ഷം രൂപ ട്രഷറിയിൽ കിടക്കുമ്പോഴും ഈ കോവിഡ്കാലത്ത് കിടപ്പുരോഗികള്‍ക്ക് മരുന്നു നല്‍കാത്തത് കഷ്ടമാണെന്ന് രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. എസ്.എ.ടി ഡ്രഗ് ഹൗസില്‍നിന്നാണ് (ഇന്‍ഹൗസ് ഡ്രഡ് ബാങ്ക്‌ ഐ.എച്ച്.ടി.ബി) ഇത്രയും കാലം പാലിയേറ്റിവ് വിഭാഗത്തിലേക്കാവശ്യമായ മരുന്നുകള്‍ വാങ്ങിയിരുന്നത്.

എന്നാല്‍, പുതുതായെത്തിയ ഭരണവിഭാഗം ഉദ്യോഗസ്ഥന്‍ നീതി മെഡിക്കല്‍സിെൻറ ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. അതും കടമായിട്ട്. കോവിഡ്കാലത്ത് ഇത് സാധ്യമല്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഏപ്രില്‍ ^മേയ് മാസങ്ങളിലായി അഞ്ചു ലക്ഷത്തിലധികം രൂപയുടെ ഫണ്ട് ചെലവിടേണ്ടിടത്ത് നിലവില്‍ നാമമാത്രമായ പണംപോലും ചെലവാക്കിയിട്ടില്ല. കഴിഞ്ഞദിവസം നഗരസഭ അടിയന്തര കമ്മിറ്റി വിളിച്ചുചേര്‍ത്ത് ഈ വിഷയം ചര്‍ച്ചചെയ്തിരുന്നു. ഉടന്‍തന്നെ ഐ.എച്ച്.ടി.ബിയില്‍നിന്ന് മരുന്നു വാങ്ങി രോഗികള്‍ക്ക് നല്‍കാന്‍ നഗരസഭ നിർദേശവും നല്‍കി.

എന്നാല്‍, വെള്ളിയാഴ്ചയും മരുന്നുകള്‍ നല്‍കിയിട്ടില്ല. വേദന സംഹാരിയുൾപ്പെടെയുള്ള മരുന്നുകള്‍ കിട്ടാതായതോടെ പാലിയേറ്റിവ് രോഗികള്‍ കഴിഞ്ഞ രണ്ടുമാസമായി വീടുകള്‍ക്കുള്ളില്‍ കിടന്ന് നരകയാതന അനുഭവിക്കുകയാണ്.

രണ്ട് നഴ്‌സുമാര്‍, ഒരു ഫിസിയോതെറപ്പിസ്റ്റ്, ഒരു ഡോക്ടര്‍ എന്നിവരടങ്ങുന്ന സംഘമാണ് ജില്ല ആശുപത്രിക്ക് കീഴിലെ പാലിയേറ്റിവ് യൂനിറ്റിലുള്ളത്. മാസത്തില്‍ 19 ദിവസം ഇവര്‍ ഹോംകെയര്‍ നടത്തുണ്ട്. 

Tags:    
News Summary - Palliative patients suffer without medication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.