ദേശീയപാതയിൽ നിർമാണം പൂർത്തിയായ റോഡിൽ വിള്ളൽ രൂപപ്പെട്ടനിലയിൽ
കല്ലമ്പലം: ദേശീയപാതയിൽ നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ വിള്ളലും ഇടിഞ്ഞുതാഴലും. വാഹന യാത്രക്കാരും നാട്ടുകാരും ആശങ്കയിൽ. നാവായിക്കുളം തട്ടുപാലം ജങ്ഷനും എതുക്കാട് വാതുക്കൽ ജങ്ഷനും ഇടക്കാണ് അപകടാവസ്ഥ രൂപപ്പെട്ടത്. പുനർനിർമാണം പൂർത്തിയായ ഭാഗത്താണ് വിള്ളലുകൾ. ടാറിങ് ഉൾപ്പെടെ ഇടിഞ്ഞുതാഴ്ന്നനിലയിലാണ്. കഴിഞ്ഞദിവസങ്ങളിൽ ഈ ഭാഗത്ത് ചെറിയ വിള്ളലുകൾ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. നിർമാണം പൂർത്തിയായെങ്കിലും ഈ ഭാഗത്ത് കൂടി വാഹനഗതാഗതം ആരംഭിച്ചിട്ടില്ല. പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് കഴിഞ്ഞദിവസം ചെറിയ വിള്ളലുകൾ കണ്ടത്. വെള്ളിയാഴ്ചയോടെ വിള്ളൽ വർധിക്കുകയും റോഡ് ഇടിഞ്ഞുതാഴുന്ന അവസ്ഥയിലാവുകയുമായിരുന്നു.
റോഡിന്റെ പാർശ്വഭിത്തിയോട് ചേർന്ന് 10 സെൻറീമീറ്റർ വ്യാസത്തിൽ വിള്ളലുണ്ട്. പാർശ്വഭിത്തിയിൽനിന്ന് രണ്ടര മീറ്ററോളം മാറി റോഡിൽ മറ്റൊരു വിള്ളലും രൂപപ്പെട്ടു. ഈ വിള്ളലിനും 10 സെൻറീമീറ്റർ വ്യാപ്തിയുണ്ട്. ഏകദേശം 35 മീറ്ററോളം നീളത്തിലാണ് വിള്ളലുകൾ. ഇരു വിള്ളലുകൾക്കും ഇടയിലുള്ള റോഡ് താഴ്ന്ന നിലയിലാണ്. 18 അടിയോളം ഉയരത്തിലാണ് ഈ ഭാഗത്ത് ദേശീയപാത കടന്നുപോകുന്നത്. അത്രയും ഉയരത്തിൽ മണ്ണിട്ട് റോഡ് നിർമിക്കുകയായിരുന്നു. സമീപകാലത്ത് ദേശീയപാതയിൽ മണ്ണിടിഞ്ഞ് താഴുകയും സംരക്ഷണഭിത്തി ഉൾപ്പെടെ തകരുകയും ചെയ്ത നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
നാവായിക്കുളത്തും സമാന സാഹചര്യമാണുണ്ടായതെന്നാണ് നിഗമനം. ചതുപ്പ് പ്രദേശങ്ങൾക്ക് സമീപത്തെ റോഡിലാണ് തകരാർ സംഭവിച്ചത്. നിലവിൽ ദേശീയപാത കടന്നുപോകുന്ന സ്ഥലത്തുകൂടി തന്നെയാണ് പുതിയ പാതയും നിർമിച്ചിരിക്കുന്നത്. എങ്കിലും റോഡ് വികസനത്തിനുവേണ്ടി ഇരുവശത്തുമുള്ള ചതുപ്പ് പ്രദേശങ്ങൾ നികത്തിയെടുത്തിരുന്നു. മഴ തുടങ്ങിയശേഷമാണ് റോഡിൽ വിള്ളലുകൾ കണ്ടുതുടങ്ങിയത്. ഓരോ ദിവസം കഴിയുംതോറും വിള്ളൽ വലുതാകുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
നിലവിൽ സർവിസ് റോഡിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇതിനോട് ചേർന്നാണ് റോഡ് ഇടിഞ്ഞുതാഴുന്നത്. ഇത് സർവിസ് റോഡ് വഴിയുള്ള വാഹനഗതാഗതത്തിന് ഭീഷണി ഉയർത്തുന്നു. മഴ ശക്തമാകുന്നതോടെ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്നാണ് നിഗമനം. നിർമാണ കമ്പനി പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. പുനർനിർമാണത്തിനായി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നിശ്ചിത താഴ്ചയിൽ ആ ഭാഗം കുഴിച്ചു. അടിസ്ഥാന പ്രശ്നം കണ്ടെത്താതെ നടത്തുന്ന ഇത്തരം പൊടിക്കൈകൾ അപകടസാധ്യത ഒഴിവാക്കില്ലെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.