ആർ.സി.സി മണ്ണ് നിക്ഷേപിക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിലുള്ള ആർ.സി.സിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കം ചെയ്യുന്ന മണ്ണും കെട്ടിടാവശിഷ്​ടങ്ങളും നിക്ഷേപിക്കുന്ന പുലയനാർകോട്ട നെഞ്ചുരോഗാശുപത്രി വളപ്പിലെ സ്ഥലത്ത് അടിയന്തരമായി സംരക്ഷണഭിത്തി നിർമിച്ച് പ്രദേശവാസികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മണ്ണിടിച്ചിൽ കാരണം പ്രദേശവാസികൾക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിൽ ജില്ല കലക്ടർ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചശേഷം കമീഷനെ അറിയിക്കണമെന്ന് അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക്​ ഉത്തരവിൽ പറഞ്ഞു. സംരക്ഷണഭിത്തി നിർമിക്കുന്ന കാര്യത്തിൽ വിവിധ സർക്കാർ ഏജൻസികൾ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കമീഷൻ ഇടപെട്ടത്. പരാതിയിൽ പറയുന്ന സ്ഥലം ആർ.സി.സിയുടെതാണെന്ന് നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് അറിയിച്ചു. മണ്ണ് നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതിനാൽ പുലയനാർകോട്ടയിൽ പിന്നീട് മണ്ണ് നിക്ഷേപിച്ചിട്ടില്ലെന്ന് ആർ.സി.സി ഡയറക്ടർ കമീഷനെ അറിയിച്ചു. പരാതിയിൽ പറയുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കാൻ ജില്ല കലക്ടർ ടി.ബി സൻെറർ ഡയറക്ടർക്ക് കത്ത് നൽകുകയും തുക അനുവദിക്കുകയും ചെയ്തതായി നഗരസഭ കമീഷനെ അറിയിച്ചു. എന്നാൽ, ഇപ്രകാരം ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ആർ.സി.സി കമീഷനെ അറിയിച്ചു. പരാതിക്കാരുടെ വീടുകൾക്ക് മണ്ണിടിച്ചിൽ കാരണം ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് ബോധ്യമായിട്ടും നടപടിയുണ്ടാകാത്തത് ഖേദകരമാണെന്ന് കമീഷൻ നിരീക്ഷിച്ചു. പ്രദേശവാസികളായ എ. രമയും മറ്റ് ചിലരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.