മുസ്‌ലിം ഭീതി സൃഷ്ടിച്ച് വർഗീയ ധ്രുവീകരണത്തിന് സി.പി.എം ശ്രമം -ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സി.പി.എം മുസ്‌ലിം ഭീതി സൃഷ്ടിച്ച് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വെൽഫെയർ പാർട്ടിയെ മുൻനിർത്തി സി.പി.എം നടത്തുന്ന വിദ്വേഷ പ്രചാരണത്തിൻെറ ലക്ഷ്യം അതാണ്. ഇതിൻെറ ഭാഗമായാണ് പാർട്ടി മുഖപത്രമായ 'ദേശാഭിമാനി' തൊപ്പി ധരിച്ച് മുസ്‍ലിമെന്ന് തോന്നുന്ന കഥാപാത്രത്തിൻെറ കൈയിൽ തോക്ക് പിടിപ്പിച്ച കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. അതിലൂടെ ഒരു മതവിഭാഗത്തെ ഭീകരവത്കരിക്കുകയാണ്. നേരത്തേ യു.ഡി.എഫിനെ നയിക്കുന്നത് മുസ്‍ലിം-ക്രിസ്ത്യൻ വിഭാഗങ്ങളാണെന്ന പ്രസ്താവന കോടിയേരി ബാലകൃഷ്ണൻ നടത്തിയിരുന്നു. നിലവിലെ സി.പി.എം സെക്രട്ടറി വിജയ രാഘവൻ തുടർച്ചയായി ഇത് പറയുന്ന ആളാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയും സി.പി.എമ്മും ഒരുമിച്ച് മത്സരിക്കുകയും അഞ്ചുവർഷം അധികാരം പങ്കിടുകയും ചെയ്തിട്ടുണ്ട്. ഭരണപരാജയവും സര്‍ക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാൻ സി.പി.എം കണ്ടെത്തിയ മാർഗം സംഘ്പരിവാർ ഉയർത്തുന്ന മുസ്‌ലിം - ന്യൂനപക്ഷ വിരുദ്ധത ഏറ്റെടുക്കുക എന്നതാണെന്നും ഹമീദ് വാണിയമ്പലം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി, ജില്ല ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.