നഗരങ്ങളില്‍ മിയാവാക്കി വനവത്കരണ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: നഗരപ്രദേശങ്ങളില്‍ സൂക്ഷ്മവനങ്ങള്‍ കുറഞ്ഞ കാലംകൊണ്ട് നിർമിക്കുന്ന മിയാവാക്കി മാതൃക പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശംഖുംമുഖത്ത് വൃക്ഷത്തൈ നട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പന്ത്രണ്ട് ജില്ലകളിലായി 22 മിയാവാക്കി വനങ്ങള്‍ നിർമിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ രണ്ടേക്കര്‍ സ്ഥലത്ത് മുപ്പതിനായിരത്തിലധികം മരങ്ങൾ െവച്ചുപിടിപ്പിക്കും. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാൻ ഔഷധച്ചെടികളും ഫലവൃക്ഷങ്ങളും അപൂർവ സസ്യങ്ങളും നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനിലെ യോക്കോഹാമ നാഷനല്‍ യൂനിവേഴ്സിറ്റി പ്രഫസറായിരുന്ന ഡോ. അകിര മിയാവാക്കി ആണ് 1970കളില്‍ ഈ മാതൃക ആവിഷ്കരിച്ചത്. 25 മുതല്‍ 30 വരെ വര്‍ഷംകൊണ്ട് സ്വാഭാവിക വനത്തിനുണ്ടാവുന്ന വളര്‍ച്ച അഞ്ചുമുതല്‍ പത്ത് വര്‍ഷംകൊണ്ട് മിയാവാക്കി മാതൃകാവനം നേടും. വി.എസ്. ശിവകുമാര്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സി.എം.ഡി കെ.ജി. മോഹന്‍ലാല്‍, നേച്ചേഴ്സ് ഗ്രീന്‍ ഗാര്‍ഡിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രഫ. വി.കെ. ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.