ജില്ലയിൽ കോവിഡ് മരണങ്ങൾ വർധിക്കുന്നു

തിരുവനന്തപുരം: കോവിഡ് രോഗബാധിതർക്കൊപ്പം ജില്ലയിൽ കോവിഡ് മരണങ്ങളും വർധിക്കുന്നു. ഞായറാഴ്ച എട്ടുപേർകൂടി രോഗം ബാധിച്ച് മരിച്ചതോടെ ആരോഗ്യവകുപ്പിൻെറ കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 148 ആയി. സെപ്റ്റംബര്‍ മൂന്നിന് മരിച്ച മുടവന്‍മുഗള്‍ സ്വദേശി കൃഷ്ണന്‍ (69), സെപ്റ്റംബര്‍ നാലിന് മരിച്ച തൈക്കാട് സ്വദേശിനി ലീല (75), കാക്കാമൂല സ്വദേശി പൊന്നന്‍ നാടാര്‍ (73), സെപ്റ്റംബര്‍ ആറിന് മരിച്ച വിതുര സ്വദേശി രത്‌നകുമാര്‍ (66), സെപ്റ്റംബര്‍ ഏഴിന് മരിച്ച വള്ളക്കടവ് സ്വദേശിനി ഗ്ലോറി (74), കാഞ്ഞിരംകുളം സ്വദേശി വില്‍ഫ്രെഡ് (56), സെപ്റ്റംബര്‍ എട്ടിന് മരിച്ച പാറശ്ശാല സ്വദേശി സുധാകരന്‍ (62), സെപ്റ്റംബര്‍ ഒമ്പതിന് മരണമടഞ്ഞ വര്‍ക്കല സ്വദേശി രാമചന്ദ്രന്‍ (42) എന്നിവരുടെ പരിശോധനഫലമാണ് ആരോഗ്യവകുപ്പ് കോവിഡ് മൂലമാണെന്ന് ഉറപ്പാക്കിയത്. സംസ്ഥാനത്ത് മരണനിരക്കിൽ ഒന്നാം സ്ഥാനത്താണ് തിരുവനന്തപുരം. ഞായറാഴ്ച വരെ സംസ്ഥാനത്ത് 439 പേരുടെ മരണമാണ് കോവിഡ്മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 148ഉം തലസ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള എറണാകുളം ജില്ലയിൽപോലും മരണനിരക്ക് 50ന് താഴെയാണ്. വരും ദിവസങ്ങളിലും ജില്ലയിൽ മരണനിരക്ക് ഉയരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ഞായറാഴ്ച 412 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 395 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിരിക്കുന്നത്. ഇതിൽ 52 പേരുടെ ഉറവിടം വ്യക്തമല്ല. 11പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്. പ്രതിദിനം ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യുന്നതും തിരുവനന്തപുരത്താണ്. 5207 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇന്നലെ 291 പേർ രോഗമുക്തരായി. പുതുതായി 845 പേര്‍കൂടി രോഗനിരീക്ഷണത്തിലായിട്ടുണ്ട്. 19,629 പേര്‍ വീടുകളിലും 591 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ 3950 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.