വൈദേശിക ശക്തികളുടെ ആധിപത്യത്തില്‍നിന്ന് ഇന്ത്യ മഹാരാജ്യത്തെ മോചിപ്പിച്ച് സ്വതന്ത്ര രാഷ്ട്രമാക്കി മാറ്റിയത് അറിയുന്നതും അറിയപ്പെടാത്തതുമായ വ്യക്തിത്വങ്ങളുടെ ജീവനും ജീവിതവും സര്‍വവും ത്യജിച്ചുകൊണ്ടാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്ഗ്രെസന്ന പ്രസ്ഥാനം രൂപം കൊണ്ടത് ഭാരതത്തിൻെറ സ്വാതന്ത്ര്യം നേടിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. ആ ലക്ഷ്യ സാധൂകരണത്തിൻെറ ഫലമാണ് നാം ഇന്ന് ആസ്വദിക്കുന്ന സര്‍വ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും. ഇതേലക്ഷ്യം നേടാന്‍വേണ്ടി ഒറ്റക്കും കൂട്ടായുമുള്ള നിരവധി പോരാട്ടങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നു. പലതും സ്വാതന്ത്ര്യസമര ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. എന്നാല്‍ ചിലതെല്ലാം പ്രാദേശിക വിഷയങ്ങളായി തമസ്‌കരിക്കപ്പെട്ടു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരായ ഇന്ത്യയിലെ ആദ്യ ചെറുത്തുനില്‍പ് നടന്നത് 1721ല്‍ അഞ്ചുതെങ്ങ് കേന്ദ്രീകരിച്ചായിരുന്നു. ആറ്റിങ്ങല്‍ കലാപം എന്നറിയപ്പെട്ട ഈ പോരാട്ടത്തില്‍ 140 ബ്രിട്ടീഷ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ആറ്റിങ്ങല്‍ വെടിവെപ്പ്, നെയ്യാറ്റിന്‍കര വെടിവെപ്പ്, കല്ലറ വെടിവെപ്പ് തുടങ്ങിയ രക്തരൂക്ഷിത സമരങ്ങളിലൂടെ നിരവധിപേര്‍ നാടിനുവേണ്ടി ജീവത്യാഗം ചെയ്തു. പല സംഭവങ്ങളും ചരിത്ര രചനയില്‍ വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല. ചരിത്രകാരന്മാരുടെ ശ്രദ്ധയില്‍ വരാത്തതോ, ആ മേഖലയില്‍ കൂടുതലായി ഗവേഷണങ്ങള്‍ നടക്കാത്തതോ ആകാം കാരണം. കെ. മോഹന്‍കുമാര്‍ ഡി.സി.സി പ്രസിഡൻറായിരിക്കെ ജില്ലയിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ എല്ലാ സംഭവങ്ങളും കണ്ടെത്തി സ്മരിക്കാനും പുതുതലമുറയെ പരിചയപ്പെടുത്താനും തീരുമാനിച്ചിരുന്നു. ഇതിൻെറ ഭാഗമായി രക്തസാക്ഷി വക്കം ഖാദര്‍ സ്മരണ ചുമതല അന്നത്തെ ഡി.സി.സി ട്രഷററായിരുന്ന എന്നെ ഏല്‍പിച്ചു. അങ്ങനെയാണ് വക്കം ഖാദര്‍ അനുസ്മരണവേദി രൂപംകൊള്ളുന്നത്. ആറ്റിങ്ങല്‍ കലാപത്തിന് വേദിയായ അഞ്ചുതെങ്ങിന് തൊട്ടടുത്തുള്ള ഗ്രാമമാണ് വക്കം. നവോത്ഥാന നായകനും സ്വദേശാഭിമാനി പത്രത്തിൻെറ സ്ഥാപകനുമായ വക്കം മൗലവിയുടെ നാട്. ആ നാട് ഭാരതത്തിന് നല്‍കിയ മഹത് വ്യക്തിത്വമാണ് വക്കം ഖാദര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും തീക്ഷണമായ പോരാട്ടജീവിതമായിരുന്നു വക്കം ഖാദറിേൻറത്. സ്‌കൂള്‍ കാലം മുതല്‍ തൂക്കുമരത്തിലേറുന്നതുവരെയുള്ള പോരാട്ടവീര്യം, ആത്മധൈര്യം, നേതൃപാടവം, അദ്ദേഹത്തിൻെറ നിലപാടുകള്‍, മതേതര സന്ദേശങ്ങള്‍ എന്നിവയെല്ലാം ഏതൊരു ഇന്ത്യക്കാരനിലും രാജ്യസ്‌നേഹവും ആത്മാഭിമാനവും വളര്‍ത്താന്‍ ഉതകുന്നതാണ്. സ്‌കൂള്‍ വിദ്യാർഥിയായിരിക്കവേ തന്നെ സ്‌റ്റേറ്റ് കോണ്‍ഗ്രസിലൂടെ സ്വാതന്ത്ര്യസമര ഭൂമികയില്‍ ഇറങ്ങിയ വ്യക്തിയാണ് വക്കം ഖാദര്‍. നിരന്തരം പൊലീസ് വീട്ടില്‍ വന്ന് പോകാന്‍ തുടങ്ങിയതോടെ ഭയന്ന വീട്ടുകാര്‍ ഉപജീവനത്തിൻെറ പേരില്‍ മലയായിലേക്കയച്ചു. രാജ്യം വിടേണ്ടി വന്നപ്പോഴും രാജ്യസ്‌നേഹം മുറുകെപ്പിടിച്ച വക്കം ഖാദര്‍ അവിടെനിന്ന് ഐ.എന്‍.എയിലൂടെ ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പൊരുതാന്‍ വീണ്ടും ഇന്ത്യയിലെത്തി. പിടിക്കപ്പെട്ട് ജയിലിലെത്തി. ജയിലില്‍നിന്ന് വീട്ടിലറിയിച്ചപ്പോളാണ് മലയായിലേക്ക് ജോലിക്കയച്ച മകന്‍ ഇന്ത്യയില്‍ ജയിലില്‍ കഴിയുകയാെണന്ന യാഥാർഥ്യം വീട്ടുകാരും നാട്ടുകാരും അറിയുന്നത്. അറിവ് വെച്ച് തുടങ്ങിയ കാലം മുതല്‍ മരണം വരെ ഖാദറിൻെറ മനസ്സില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അത് ഇന്ത്യയുടെ സ്വാതന്ത്ര്യമാണ്. ഇന്ത്യന്‍ ചരിത്രകാരന്മാര്‍ തമസ്‌കരിക്കപ്പെട്ട സ്വാതന്ത്ര്യസമര സേനാനിയാണ് വക്കം ഖാദര്‍. യഥാർഥ പരിഗണന വക്കം ഖാദറിന് ലഭിച്ചിട്ടില്ല. ആ ജീവിതം പതുതലമുറക്ക് പകര്‍ന്നുകൊടുക്കേണ്ടത് അനിവാര്യമാണ്. അത്തരം പ്രവൃത്തികളിലൂടെയാണ് ദേശീയബോധം സൃഷ്ടിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ വിപരീത ദിശയിലാണ് വര്‍ത്തമാനകാലത്ത് നമ്മുടെ രാഷ്ട്രം ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത്. സ്വാതന്ത്ര്യസമരഭൂമിയില്‍ മാപ്പെഴുതി നല്‍കിയവര്‍ ദേശാഭിമാനികളായി വാഴ്ത്തപ്പെടുന്നു. ജീവന്‍ ത്യജിച്ചവര്‍ക്കും ജയിലറകളില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവര്‍ക്കും അര്‍ഹമായ പരിഗണന കിട്ടുന്നില്ല. വക്കം ഖാദര്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് കീഴ് കോടതികളിലോ ഉപരി കോടതികളിലോ മാപ്പ് പറഞ്ഞാല്‍ വധ ശിക്ഷയില്‍നിന്ന് മോചിതരാകാമായിരുന്നു. എന്നാല്‍ അധിനിവേശശക്തികള്‍ക്ക് മുന്നില്‍ തലകുനിക്കാതെ ആര്‍ജവത്തോടെ തൂക്കുമരത്തെ വരിച്ചവരാണവര്‍. അതിനുപുറമെ ലോകത്തിന് മുന്നില്‍ മാതൃകയായ ഭരണഘടന വിവിധ രീതിയില്‍ അട്ടിമറിക്കപ്പെടുന്നു. താല്‍ക്കാലിക രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് ജനാധിപത്യവും മതേതരത്വവും നശിപ്പിക്കപ്പെടുന്നു. ഇന്ത്യന്‍ ചരിത്രഗവേഷകര്‍ കണ്ടെത്തി തയാറാക്കിയ വക്കം ഖാദര്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമരഭൂമിയിലെ വീരേതിഹാസങ്ങളെ തമസ്‌കരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരിച്ച ദക്ഷിണേന്ത്യയിലെ സ്വാതന്ത്ര്യ സമരഭടന്മാരുടെ ചരിത്രം അടങ്ങുന്ന വാല്യം ഓണ്‍ലൈനില്‍നിന്ന് പിന്‍വലിക്കപ്പെട്ടിരിക്കുന്നു. അതിലെല്ലാമുപരി ആയിരങ്ങള്‍ ജീവന്‍ ത്യജിച്ച് നേടിയ രാജ്യം നാലുഭാഗത്തുനിന്നും കൈയേറ്റം ചെയ്യപ്പെടുന്നു. എല്ലാ രീതിയിലും വക്കം ഖാദറിൻെറ ജീവിതവും ജീവത്യാഗവും ചര്‍ച്ചചെയ്യപ്പെടേണ്ട സന്ദര്‍ഭത്തിലാണ് വീണ്ടുമൊരു രക്തസാക്ഷിത്വദിനാചരണം നടത്തപ്പെടുന്നത്. ma latheef എം.എ. ലത്തീഫ് ചെയര്‍മാന്‍ വക്കം ഖാദര്‍ അനുസ്മരണ വേദി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.