ഒാപൺ സർവകലാശാലക്ക് 'ഇഗ്നോ'യുടെ ഘടന ഒഴിവാക്കി; സ്കൂൾ സമ്പ്രദായവും ഇല്ല

തിരുവനന്തപുരം: കൊല്ലം ആസ്ഥാനമായി ശ്രീനാരായണഗുരുവിൻെറ പേരിൽ ആരംഭിക്കുന്ന ഒാപൺ സർവകലാശാലക്ക് ഇന്ദിര ഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റിയുടെ (ഇഗ്നോ) ഘടന സർക്കാർ തള്ളി. സർവകലാശാല ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച സ്പെഷൽ ഒാഫിസർ ഡോ. ജെ. പ്രഭാഷ് കഴിഞ്ഞവർഷം ജൂൺ 12ന് സമർപ്പിച്ച റിപ്പോർട്ടിൽ ശിപാർശ ചെയ്തത് ഇഗ്നോക്ക് സമാന ഭരണ, അക്കാദമിക ഘടനയായിരുന്നു. 11 അംഗ എക്സിക്യൂട്ടിവ് കൗൺസിലും 30 മുതൽ 35 വരെ അംഗങ്ങളുണ്ടാകുന്ന അക്കാദമിക് ആൻഡ് റിസർച് കൗൺസിൽ എന്നിങ്ങനെയുള്ള ദ്വിതല സമിതിയായിരുന്നു നിർദേശിച്ചത്. വിദൂരവിദ്യാഭ്യാസത്തിലെ മാതൃക സ്ഥാപനം എന്ന നിലയിലാണ് ഇഗ്നോയുടെ ഘടന മുന്നാട്ടുവെച്ചിരുന്നത്. എന്നാൽ, കേരളത്തിലെ ഇതര സർവകലാശാല മാതൃകയിലുള്ള ഘടന മതിയെന്ന നിർദേശത്തെതുടർന്ന് കഴിഞ്ഞ ജനുവരിയിൽ റിപ്പോർട്ട് ഇതിനനുസൃതമായി ഭേദഗതി ചെയ്തുവാങ്ങി. എക്സിക്യൂട്ടിവ് കൗൺസിലിന് പകരം സിൻഡിക്കേറ്റും അക്കാദമിക് ആൻഡ് റിസർച് കൗൺസിലിന് പകരം അക്കാദമിക് കൗൺസിലുമാക്കി മാറ്റി. ഇതിനനുസൃതമായാണ് കരട് ഒാർഡിനൻസും തയാറാക്കിയത്. മറ്റ് സർവകലാശാലകളിലെ സെനറ്റിന് സമാനമായ സമിതി ഒാപൺ സർവകലാശാലക്ക് ഉണ്ടാകില്ല. സമാനസ്വഭാവമുള്ള പഠനവകുപ്പുകൾ ഒന്നിപ്പിച്ച് സ്കൂൾ സമ്പ്രദായം ആദ്യ റിപ്പോർട്ടിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. സ്കൂളുകൾക്ക് ഡയറക്ടർമാർ, ഡയറക്ടർമാർ അടങ്ങിയ ഡയറക്ടേഴ്സ് കൗൺസിൽ എന്നീ സംവിധാനങ്ങളും ആദ്യ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പഠനവകുപ്പുകൾ തയാറാക്കുന്ന പാഠ്യപദ്ധതി ഡയറക്ടേഴ്സ് കൗൺസിലിൻെറ അംഗീകാരത്തോടെ അക്കാദമിക് ആൻഡ് റിസർച് കൗൺസിലിന് സമർപ്പിക്കുന്ന രീതിയാണ് നിർദേശിച്ചിരുന്നത്. ഇതിന് പകരം മറ്റ് സർവകലാശാലകളിലേതിന് സമാനരീതിയിൽ ബോർഡ് ഒാഫ് സ്റ്റഡീസ് സിലബസ് തയാറാക്കി അക്കാദമിക് കൗൺസിലിന് സമർപ്പിക്കുന്ന രീതിയാണ് അംഗീകരിച്ചത്. വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഒാഫിസർ പദവികൾ മറ്റ് സർവകലാശാലകളിലേതുപോലെ തന്നെയായിരിക്കും. ആദ്യ വി.സിയെയും പ്രോ വി.സിയെയും സർക്കാറിന് നിയമിക്കാനാകും. സ്പെഷൽ ഒാഫിസറായിരുന്ന കേരള സർവകലാശാല മുൻ പ്രോ വി.സി ഡോ. പ്രഭാഷിൻെറത് ഉൾപ്പെടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്. -കെ. നൗഫൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.