തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗൺസിലിൽ പിൻവാതിലിലൂടെ നിയമനം നൽകിയ 47 പേരെ മുൻകാലപ്രാബല്യത്തോടെ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവ്. ക്രമവിരുദ്ധമെന്ന് കണ്ട് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ റദ്ദാക്കിയ പട്ടികയിൽ ഉൾപ്പെട്ടവരെയാണ് സ്ഥിരപ്പെടുത്തിയത്. നിയമനങ്ങൾക്കെതിരെ കഴിഞ്ഞ സർക്കാർ ഡിവിഷൻ ബെഞ്ചിൽ ഫയൽ ചെയ്ത റിട്ട് അപ്പീൽ പിൻവലിച്ചാണ് ഇവരെ സ്ഥിരപ്പെടുത്തിയത്. ലൈബ്രറി കൗൺസിലിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിൻെറ അവസാനകാലത്താണ് ലൈബ്രറി കൗൺസിലിൽ ആദ്യം സ്ഥിരപ്പെടുത്തൽ ഉത്തരവിറക്കിയത്. ഇതു പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ റദ്ദാക്കി. ഇതിനെതിരെ ലൈബ്രറി കൗൺസിൽ അപ്പീൽ നൽകുകയും സ്റ്റേ നേടുകയും ചെയ്തിരുന്നു. നിയമനം നേടിയവർക്ക് അനുകൂലമായി പുറപ്പെടുവിച്ച വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. വീണ്ടും എൽ.ഡി.എഫ് സർക്കാർ വന്നതോടെയാണ് അപ്പീൽ പിൻവലിപ്പിച്ച് നിയമനം സ്ഥിരപ്പെടുത്താൻ ലൈബ്രറി കൗൺസിൽ ശ്രമം നടത്തിയത്. നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനു മുമ്പുള്ള താൽക്കാലിക ജീവനക്കാർ എന്ന പേരിലാണ് ഇപ്പോൾ കൂട്ട സ്ഥിരപ്പെടുത്തൽ നടത്തിയത്. 41 എൽ.ഡി ക്ലർക്കുമാരെയും ആറ് അറ്റൻഡർമാരെയും ആണ് സ്ഥിരപ്പെടുത്തുന്നത്. ഇതിൽ 26 പേരെ 2011 മുതൽ മുൻകാല പ്രാബല്യത്തോടെയും 21 പേരെ ഈ മാസം മുതലും സ്ഥിരം തസ്തികകളിൽ നിയമിക്കാനാണ് ഉത്തരവ്. 13 പേരെ കഴിഞ്ഞ വർഷംതന്നെ പ്രത്യേക ഉത്തരവിലൂടെ മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്തിയിരുന്നു. കുടിശ്ശിക ഇനത്തിൽ ഇവർക്ക് എട്ടുകോടി രൂപയോളം നൽകേണ്ടതായി വരും. ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതോടെ കൗൺസിലിന് പ്രതിവർഷം രണ്ടുകോടിയോളം രൂപ അധികച്ചെലവ് വരും. സിപി.എം നേതാക്കളുടെ ശിപാർശകളിലാണ് ഇവരെല്ലാം ജോലിയിൽ പ്രവേശിച്ചതെന്നാണ് ആരോപണം. വിദ്യാഭ്യാസ മന്ത്രി ചെയർമാനായ സ്കോൾ കേരളയിൽ (ഓപൺ സ്കൂൾ ) സമാനരീതിയിൽ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. എസ്.എഫ്.െഎ മുൻ ജില്ല ഭാരവാഹി, ഡി.വൈ.എഫ്.െഎ സംസ്ഥാന നേതാവിൻെറ ബന്ധു അടക്കം 50ൽ അധികം പേരെയാണ് ഇവിടെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നത്. ഗ്രാമീണ ഗ്രന്ഥശാലകൾക്ക് ലഭിച്ചുവന്ന വാർഷിക ഗ്രാൻറ് വെട്ടിക്കുറക്കുകയും ലൈബ്രേറിയൻമാർക്ക് നൽകിവരുന്ന തുച്ഛമായ അലവൻസിൽ വർധന നൽകാതിരിക്കുകയും ചെയ്ത സർക്കാർ കോടികൾ ചെലവിട്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനു പിന്നിൽ വ്യക്തമായ അഴിമതിയുണ്ടെന്ന് ഗ്രന്ഥശാല സംരക്ഷണസമിതി ചെയർമാൻ. ആർ.എസ്. ശശികുമാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.