കോവിഡ് ഡ്യൂട്ടി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിശ്രമം റോഡിൽ

തിരുവനന്തപുരം: വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസികളെ വീട്ടിലെത്തിക്കാന്‍ നിയോഗിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വിശ്രമം റോഡില്‍. മറ്റ് മാർഗങ്ങളില്ലാത്തതിനാൽ വിമാനത്താവളത്തിന് മുന്നിലെ ഡിവൈഡറാണ് ഇവരുടെ ആശ്രയം. നെടുമങ്ങാട് ഡിപ്പോയില്‍നിന്ന് വിമാനത്താവളത്തിലെത്തിയ ജീവനക്കാർക്കാണ് ഇൗ നിസ്സഹായാവസ്ഥ. ലോക്ഡൗണ്‍ ആയതിനാല്‍ സിറ്റിയിലെ ഡിപ്പോകളെല്ലാം അടച്ചതിനെ തുടർന്നാണ് നെടുമങ്ങാട്ട് നിന്ന് ഇവരെ വിന്യസിച്ചത്. ബസുകൾ രാവിലെ എത്തിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുക. നിർദേശാനുസരണം എത്തുമെങ്കിലും എട്ടും പത്തും മണിക്കൂർ കിടക്കണം. വിമാനത്താവളത്തിലോ പരിസരത്തോ ജീവനക്കാർക്ക് വിശ്രമിക്കാനും സൗകര്യമില്ല. അധികവും യാത്ര അടുത്ത ജില്ലകളിലേക്കായിരിക്കും. കോവിഡ് മാനദണ്ഡങ്ങളുള്ളതിനാൽ ബസ് എങ്ങും നിർത്താനും പാടില്ല. തിരികെ ഡിപ്പോയില്‍ എത്തിച്ച് ബസ് അണുനശീകരണം നടത്തണം. ആവശ്യമുള്ളപ്പോള്‍ മാത്രം ബസുകള്‍ വിളിച്ചുവരുത്തുകയോ അല്ലെങ്കില്‍ വിശ്രമസൗകര്യം ഒരുക്കകുയോ ചെയ്യണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അതേസമയം, ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ഡീലക്‌സ് ബസ് എത്തിച്ചിട്ടുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ വിശദീകരണം. പുഷ്ബാക്ക് സീറ്റുള്ള ബസില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.