ഗായിക സംഗീത സചിത് അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് (45) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് തിരുമല മങ്കാട്ടുകടവ് റോയൽ ഗാർഡൻ നന്ദനയിൽ സഹോദരിയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ പാടിയ സംഗീത തമിഴില്‍ 'നാളൈതീര്‍പ്പി'ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എ.ആര്‍. റഹ്‌മാ‍ൻെറ സംഗീത സംവിധാനത്തില്‍ 'മിസ്റ്റര്‍ റോമിയോ'യില്‍ പാടിയ 'തണ്ണീരും കാതലിക്കും' വലിയ ഹിറ്റായി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സി‍ൻെറ 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിലെ 'അമ്പിളിപൂവട്ടം പൊന്നുരുളി' എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. 'പഴശ്ശിരാജ'യിലെ 'ഓടത്തണ്ടില്‍ താളം കൊട്ടും', 'രാക്കിളിപ്പാട്ടി'ലെ 'ധും ധും ധും ദൂരെയേതോ', 'കാക്കക്കുയിലി'ലെ 'ആലാരേ ഗോവിന്ദ', 'അയ്യപ്പനും കോശിയി'ലെ 'താളം പോയി തപ്പും പോയി' തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. 'കുരുതി'യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്. കെ.ബി. സുന്ദരാംബാള്‍ അനശ്വരമാക്കിയ 'ജ്ഞാനപ്പഴത്തെ പിഴിന്ത്' അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കുംവിധം ആലപിക്കാനുള്ള സിദ്ധിയും സംഗീതയെ പ്രശസ്തയാക്കി. തമിഴ്നാട് സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാര വിതരണചടങ്ങില്‍ സംഗീത ഈ കീര്‍ത്തനം ആലപിക്കുന്നതിന് സാക്ഷിയായ അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് ത‍​ൻെറ കഴുത്തിലുണ്ടായിരുന്ന പത്തുപവ‍​ൻെറ സ്വര്‍ണമാല ഊരി സമ്മാനിച്ചു. മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കാസറ്റുകള്‍ക്കുവേണ്ടിയും പാടി. കര്‍ണാടക സംഗീതജ്ഞ എന്ന നിലയിലും പേരെടുത്ത സംഗീത എല്ലാ പ്രമുഖ ഗായകര്‍ക്കുമൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചു. 'അടുക്കളയില്‍ പണിയുണ്ട്' എന്ന സിനിമയുടെ സംഗീത സംവിധായകയുമാണ്. കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി. സചിത്തി‍ൻെറയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്. സഹോദരങ്ങള്‍: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.