ഇരിങ്ങാലക്കുട നഗരസഭ ടേക്ക് എ ബ്രേക്ക് കെട്ടിടം
ഇരിങ്ങാലക്കുട: മൂന്ന് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും ‘ബ്രേക്ക്’. 2022 ഡിസംബറിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പ്രവർത്തനം നഗരസഭയിലെ താത്കാലിക ജീവനക്കാരന്റെ ബന്ധു വാടകക്ക് എടുത്ത് 2024 ൽ ആരംഭിച്ചെങ്കിലും അഞ്ച് മാസത്തിന്റെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്.
വഴിയോര വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് ടേക്ക് എ ബ്രേക്ക് ഇരിങ്ങാലക്കുടയിലും ആരംഭിച്ചത്. ടോയ്ലറ്റ് സൗകര്യങ്ങളും കഫറ്റേരിയും അടക്കമുള്ള രണ്ട് നിലകളിലായിട്ടുള്ള കെട്ടിടത്തിന്റെ നിർമാണത്തിന് 20 ലക്ഷം രൂപയാണ് ചിലവഴിച്ചത്.
പിന്നീട് വാട്ടർ ടാങ്കുകൾക്കും ബോർവെൽ സംവിധാനത്തിനുമായി 2023 - 24ൽ നാല് ലക്ഷം രൂപ കൂടി ചിലവഴിച്ചു. മന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത പദ്ധതി അടച്ചിടുന്നത് ശരിയല്ലെന്ന വിമർശനം ഉയർന്നതോടെ ടോയ്ലറ്റ് സൗകര്യങ്ങൾ മാത്രം ഉറപ്പാക്കി കൊണ്ട് നഗരസഭ ജീവനക്കാരുടെ നേതൃത്വത്തിൽ ഈ വർഷം പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
എന്നാൽ പദ്ധതിയുടെ പ്രവർത്തനം ഏതാനും ദിവസങ്ങളായി സജീവമല്ലെന്നും കുടുംബശ്രീയെ എല്പിക്കാനാണ് പുതിയ തീരുമാനമെന്നും നഗരസഭയുടെ ആരോഗ്യ വിഭാഗം വ്യക്തമാക്കി. ശുചിമുറി സൗകര്യങ്ങളും കഫറ്റേരിയയും ഒക്ടോബർ പത്തോടെ പ്രവർത്തന സജ്ജമാകുമെന്ന് കുടുംബശ്രീ അധികൃതരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.