ഗുരുവായൂർ: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ തത്സമയം സൗജന്യമായി പ്രദർശിപ്പിക്കുന്നതിന് ഗുരുവായൂർ നഗരസഭ ടൗൺഹാൾ വിട്ടുനൽകരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് തൃശൂർ ജോയിന്റ് ഡയറക്ടർ എസ്. ശ്യാമളലക്ഷ്മി സെക്രട്ടറിക്ക് നിർദേശം നൽകി. ജി.എസ്.എ എന്ന സംഘടനക്ക് പ്രദർശനത്തിനായി ഹാൾ സൗജന്യമായി നൽകാനുള്ള നഗരസഭ കൗൺസിലിന്റെ നീക്കത്തിനെതിരെയാണ് വകുപ്പിന്റെ അടിയന്തര ഇടപെടൽ.
കൗൺസിൽ തീരുമാനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇത് റദ്ദാക്കുന്നതിനായി കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് 57 പ്രകാരം സർക്കാറിലേക്ക് അടിയന്തരമായി റിപ്പോർട്ട് ചെയ്യാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ലോകകപ്പ് ഫുട്ബാൾ പ്രദർശിപ്പിക്കുന്നതിന് സംപ്രേഷണ അവകാശം ലഭിച്ച ചാനലിന്റെ മുൻകൂർ അനുമതിയില്ലാതെ പൊതുജനങ്ങൾക്ക് തത്സമയ പ്രദർശനം നടത്തുന്നത് 1957ലെ കോപ്പിറൈറ്റ് ആക്ടിന്റെ ലംഘനമാണ്.
സെക്രട്ടറിയുടെ വിയോജിപ്പ് മറികടന്ന് ഹാൾ സൗജന്യമായി വിട്ടുനൽകുന്നത് നഗരസഭക്കും സർക്കാറിനും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും, ലോകകപ്പ് കാണാൻ വൻതോതിൽ ആളുകൾ ഒത്തുകൂടുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇതിനാവശ്യമായ പൊലീസ് സുരക്ഷ ഉറപ്പാക്കുന്നതും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉൾപ്പെടെ മറ്റ് വകുപ്പുകളുടെ അനുമതി ലഭ്യമാക്കുന്നതും പ്രായോഗികമല്ല എന്നീ കാരണങ്ങളും പ്രദർശനാനുമതി നിഷേധിക്കാൻ കാരണമായി പറയുന്നു.
സർക്കാറിന്റെ അന്തിമ അനുമതി ലഭ്യമാകാതെ ഫുട്ബാൾ പ്രദർശനത്തിന് ബന്ധപ്പെട്ട സംഘടനക്കോ മറ്റ് വ്യക്തികൾക്കോ നിലവിലെ സാഹചര്യത്തിൽ ടൗൺ ഹാൾ തുറന്നു നൽകേണ്ടതില്ലെന്ന് ജോയിന്റ് ഡയറക്ടർ ഉത്തരവിട്ടു. ടൗൺഹാൾ തുറന്നു നൽകുന്നില്ലെന്ന് സെക്രട്ടറി ഉറപ്പുവരുത്തണം. ക്രമസമാധാന പാലനത്തിന് ആവശ്യമാണെങ്കിൽ പൊലീസിന്റെ സേവനം ലഭ്യമാക്കാൻ സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.