കാഞ്ഞിരക്കോട് തോട്ടുപാലത്ത് ഇടിഞ്ഞ് താഴ്ന്ന കിണർ
എരുമപ്പെട്ടി: ശക്തമായ മഴയിൽ കാഞ്ഞിരക്കോട് തോട്ടുപാലത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും ഗ്യാസ് സിലിണ്ടറും വെള്ളമെടുക്കാൻ ഉപയോഗിക്കുന്ന രണ്ട് മോട്ടോറുകളും കിണറ്റിലേക്ക് വീണു. തോട്ടുപാലം സിതാര വീട്ടിൽ സേതുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്. ബുധനാഴ്ച രാവിലെ ആറോടെ ഉണ്ടായ ശക്തമായ മഴയെയിലാണ് സംഭവം.
സേതുവും ഭാര്യയും രണ്ടു കുട്ടികളുമാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്. മിന്നലിനൊപ്പം ഉണ്ടായ വലിയ ഇടിമുഴക്കം കേട്ട് സേതു പുറത്തു വന്ന് നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞുതാഴ്ന്നതും ഇരുചക്രവാഹനങ്ങളും ഗ്യാസ് സിലിണ്ടറും മോട്ടോറുകളും കിണറ്റിലേക്ക് താഴ്ന്നു പോയതും കണ്ടത്.
വീടിന്റെ തറയോട് ചേർന്ന ഭാഗവും ഇടിഞ്ഞ നിലയിലാണ്. സമീപത്തെ താമസക്കാരായ വടക്കൻ വീട്ടിൽ ഷീനയുടെ വീട്ടുമതിലും ഇടിഞ്ഞുതാഴുന്നു. രണ്ട് വീട്ടുകാരും ഉപയോഗിക്കുന്ന കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.
എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, പഞ്ചായത്തംഗങ്ങളായ ഫ്രിജോ വടക്കൂട്ട്, നീതു പ്രകാശൻ, കെ. സതീഷ് കുമാർ, തലപ്പിള്ളി തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി. ജിയോളജി വകുപ്പ്, പൊലീസ്, അഗ്നിരക്ഷാസേന എന്നിവരെത്തി പരിശോധ നടത്തിയ ശേഷം വീടിന്റെ സംരക്ഷണം ഉറപ്പുവരുത്താൻ കിണർ മണ്ണിട്ട് നികത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.