വടശ്ശേരിക്കര: തോട്ടം മേഖലയായ പെരുനാട് കോളാമല മുണ്ടുകോട്ടക്കൽ എസ്റ്റേറ്റ് കൃഷിയിടത്തിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വിവിധയിടങ്ങളിലായി വിളവെത്തിയ വാഴയും കപ്പയും കായ്ക്കുന്ന തെങ്ങുകളും പിഴുതിട്ട കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തി. ഞായറാഴ്ച വെളുപ്പിനെയാണ് കാട്ടാനക്കൂട്ടങ്ങൾ കൃഷിയിടത്തിലിറങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളിൽ കുടമുരുട്ടി-ചണ്ണ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ശബരിമല വനവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൊക്കെയും കാട്ടാന ശല്യം രൂക്ഷമാണ്. കൊച്ചുകുളം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്ന് ചില മേഖലയിൽ വനംവകുപ്പ് സൗരോർജ വേലി സ്ഥാപിച്ചിരുന്നു. തുടർച്ചയായി കാട്ടാനക്കൂട്ടങ്ങളിറങ്ങുന്നത് ഈ മേഖലയിലെ ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.
കാട്ടാനക്ക് പുറമെ കാട്ടുപന്നിയും മലയണ്ണാനും വിവിധ കൃഷികൾ നശിപ്പിക്കുന്നുണ്ട്. കൊറോണ മൂലം തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന മലയോര മേഖലയിലെ ജനങ്ങൾ സ്വന്തം പറമ്പിൽ നട്ടുവളർത്തുന്ന കൃഷിവകകൾ ഇങ്ങനെ നശിപ്പിക്കപ്പെടുമ്പോൾ വേണ്ട രീതിയിലുള്ള നഷ്ടപരിഹാരം പോലും പലപ്പോഴും കിട്ടാറില്ല. അടിയന്തരമായി കാട്ടാനകളെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.