അടൂര്‍: ചെങ്ങന്നൂര്‍- അടൂർ- കൊട്ടാരക്കര-തിരുവനന്തപുരം റെയിൽപാതക്കായി ആവേശത്തോടെ പരിശ്രമിക്കുകയാണ് ഒരു കൂട്ടം മനുഷ്യർ. റിട്ട. സപ്ലെ ഓഫിസറുമായ നെല്ലിമുകള്‍ ഗോവിന്ദലക്ഷ്മി ഭവനത്തില്‍ ആര്. പദ്മകുമാർ കൺവീനറായി അടൂർ റെയില്‍വെ പ്രോജക്ട് കമ്മറ്റി രൂപീകരിച്ചാണ് പാതക്കായുള്ള പരിശ്രമം. പലതവണ നൽകിയെങ്കിലും അവഗണിക്കപ്പെട്ട നിവേദനം വീണ്ടും കേന്ദ്രത്തിനും സ്ഥലം എം. പിക്കും നൽകി കാത്തിരിക്കുകയാണ് റെയിൽവേ കൂട്ടായ്മ.
1990-2005 വര്‍ഷങ്ങളിലാണ് അടൂര്‍ വഴി തിരുവനന്തപുരത്തിന് റെയിൽപാതയ്ക്കായി കൂടുതല്‍ ശ്രമങ്ങള്‍ നടന്നത്. 1992-93 വര്‍ഷങ്ങളില്‍ അന്നത്തെ എം. പി. ആയിരുന്ന കൊടിക്കുന്നില്‍ സുരേഷ് അടൂര്‍ വഴി തീവണ്ടിപാത വേണമെന്ന് ലോക്സഭയിൽ ആവശ്യപ്പെടുകയും തുടര്‍ന്ന് മൂന്ന് തവണ സര്‍വ്വെ നടക്കുകയും ചെയ്തു.
ചെങ്ങന്നൂര്‍- അടൂര്‍- കൊട്ടാരക്കര-തിരുവനന്തപുരം, കായംകുളം-അടൂര്‍-കൊട്ടാരക്കര-തിരുവനന്തപുരം, ചെങ്ങന്നൂര്‍-അടൂര്‍-പുനലൂര്‍ റെയിൽ പാതകൾക്കായാണ് സര്‍വ്വെ നടന്നത്. എന്നാല്‍ പിന്നീട് വന്ന എം. പി. മാരാരും ഇതിന് മുന്‍കൈയ്യെടുത്തില്ല. 1988 ല്‍ ബിഷപ്പ് ജോര്‍ജ്ജ് തെക്കേടത്തിലിന്റെ നേതൃത്വത്തില്‍ പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പദയാത്ര സംഘടിപ്പിച്ചിരുന്നു. റെയില്വെപ്രോജക്ട് കമ്മറ്റിയിലെ മുന്നണിപ്പോരാളിയായിരുന്ന അധ്യാപകന് വി. കെ. അലക്സാണ്ടര്‍, അഡ്വ. മധുസൂധനന് നായര്‍ ഇവര്‍ മൂവരും ജീവിച്ചിരിപ്പില്ല.
ഏകദേശം 40 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ചെങ്ങന്നൂര്‍-അടൂര്‍- കൊട്ടാരക്കര റെയിൽപാത യാഥാർഥ്യമായാൽ മധ്യ തിരുവിതാംകൂറിന്റെ വ്യാവസായിക, കാര്‍ഷിക, വ്യാപാര, മേഖലകളില്‍ വലിയ പുരോഗതിക്ക് വഴിതുക്കും.
കൊല്ലം -വിരുത്നഗര്‍ റെയില്‍വേ ലൈന്‍ ബ്രോഡ്ഗേജായ സാഹചര്യത്തിൽ മധ്യതിരുവിതാംകൂറിലെ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, അടൂര്‍, കൊട്ടാരക്കര പ്രദേശങ്ങള്‍ക്ക് വികസനരംഗത്ത് വലിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്.
ദിവസേന തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, എന്നീ നഗരങ്ങളില്‍ ജോലിക്കും വിദ്യാഭ്യാസത്തിനും യാത്ര ചെയ്യുന്ന നിരവധി പേർക്ക് അടുർ പാത ആശ്വാസമാകും.
നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങൾ, വിഴിഞ്ഞം -കൊച്ചി തുറമുഖങ്ങൾ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ ചിലവില്‍ കാര്‍ഷിക വ്യാവസായ ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ എത്തിക്കാനും കഴിയുമെന്ന് അടൂർ റെയില്‍വെ പ്രോജക്ട് കമ്മറ്റി ഭാരവാഹികൾ പറയുന്നു.
അടൂര്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സിലായി പേരുമാറ്റിയ കൂട്ടായ്മക്ക് ജോണ്സണ് കുളത്തുങ്കരോട്ട്, സ്റ്റാൻലി. വി. കെ, സുരേഷ് കുഴുവേലില്‍ എന്നിവരും നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.