അടൂര്‍: കായിക പ്രതിഭകളുടെ നാടായ പള്ളിക്കലില്‍ പേരിന് മാത്രമുള്ള സ്റ്റേഡിയത്തില്‍ നിർമിച്ച ബാഡ്മിന്റണ്‍ മൂന്ന് വർഷത്തിലേറെയായിട്ടും തുറന്നുനൽകുന്നില്ല. കേന്ദ്രസര്‍ക്കാറിന്റ 'പൈക്ക' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ചത്. പണിതശേഷം ഇതുവരെ ഉദ്ഘാടനം നടത്തിയിട്ടില്ല. അതിനാൽ കളിക്കാന്‍ തുറന്ന് കൊടുത്തതുമില്ല. കാരണം എന്തെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും ഇല്ല. കോര്‍ട്ടിനകത്ത് മാലിന്യം കെട്ടിക്കിടക്കുകയാണ്. തറ ടൈലിട്ടില്ല. വയറിങ്ങും അനുബന്ധപണികളും നടത്തിയില്ല. സംരക്ഷിക്കാന്‍ പുതിയ പദ്ധതിയുമില്ല. ബാഡ്മിന്‍റണില്‍ ഒട്ടേറെ കായിക പ്രതിഭകള്‍ പള്ളിക്കലില്‍ വളര്‍ന്നുവരുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് കശുവണ്ടി തൊഴിലാളിയായ പള്ളിക്കല്‍ സ്വദേശി ചന്ദ്രിക മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിന്‍റെ ശ്രീലങ്കയില്‍ നടന്ന അന്തര്‍ദേശീയമത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണം നേടിയത്. അടൂര്‍ ഗവ. ബി.എച്ച്.എസ്.എസ് വിദ്യാര്‍ഥിനിയായിരുന്ന അനിലയും സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ പങ്കെടുത്ത് ജാവലിന്‍ ത്രോയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ഇരുവരും പറഞ്ഞത് പരിശീലനം ചെയ്യാന്‍ സൗകര്യമില്ലെന്നാണ്. ശരിയായ പരിശീലനം നല്‍കിയാല്‍ മികച്ച കായികതാരങ്ങളെ സൃഷ്ടിക്കാന്‍ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ചന്ദ്രികയും അനിലയും. ഇതൊക്കെ ആരോട് പറയാന്‍ എന്നതാണ് ഇവിടത്തെ കായികമേഖലയുടെ ഇപ്പോഴത്തെ അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.