അടൂർ: ദേശീയപാത -റെയിൽപാത നിർമാണ പ്രവർത്തനങ്ങൾക്കെന്ന പേരിലാണ് മണ്ണ് മറ്റ് ജില്ലകളിലേക്ക് കടത്തുന്നത്. അപേക്ഷ ഗ്രാമപഞ്ചായത്തിൽ ലഭിക്കുമ്പോൾ എൻജിനീയർ മണ്ണ് എത്ര നീക്കംചെയ്യണമെന്ന് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകും. സെക്രട്ടറി ഇത് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറിയാൽ ഇവ പരിശോധിച്ച് അനുമതി നൽകിയേ പറ്റൂ എന്നതാണ് സ്ഥിതിയെന്ന് മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർ പറയുന്നു. മണ്ണ് നീക്കാൻ അളവ് ശിപാർശ ചെയ്യുന്നത് നിയന്ത്രിച്ചാൽ ഖനനം ഒരു പരിധിവരെ നിയന്ത്രിക്കാനാകും. പഞ്ചായത്ത് പെർമിറ്റ്, ഡെവലപ്മെന്റ് എന്നിവയുടെ സ്കെച്ച് അടിസ്ഥാനത്തിലാണ് ജിയോളജി വകുപ്പ് അനുമതി നൽകുന്നത്.
ലൈഫ് പദ്ധതിപ്രകാരം വീടുവെക്കുന്നതുൾപ്പെടെ മണ്ണെടുക്കാനുള്ള അപേക്ഷ ദിനവും വന്നുകൊണ്ടിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിടംവെക്കാൻ പെർമിറ്റിനുള്ള ശിപാർശ തറ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ നൽകിയാൽ വ്യാപക മണ്ണെടുപ്പ് ഒഴിവാക്കാനാകും. അരമനപ്പടിയിൽ എം.സി റോഡരികിൽ ടൺ കണക്കിന് മണ്ണാണ് കുഴിച്ചെടുത്ത് കൊണ്ടുപോകുന്നത്. പള്ളിക്കൽ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്, അടൂർ നഗരസഭ പ്രദേശത്താണ് ഏറ്റവും കൂടുതൽ മണ്ണെടുപ്പ് നടത്തുന്നത്. പള്ളിക്കലിൽ ചെങ്കല്ല് വെട്ടും വ്യാപകമാണ്. വീടുവെക്കാനെന്ന വ്യാജേന അഞ്ച് സെന്റിൽ മണ്ണെടുക്കാൻ അനുമതി വാങ്ങിയശേഷം അതിന്റെ മറവിൽ ഏക്കർ കണക്കിന് മണ്ണാണ് കടത്തുന്നത്. റോഡിൽ മണ്ണുവീണുകിടക്കുന്നത് അപകടഭീഷണിയും ഉയർത്തുന്നുണ്ട്.
കോന്നി: മണ്ണ് കടത്തുകാർ മറയാക്കുന്നത് നിർമാണത്തിന്റെ പേരിൽ മണ്ണെടുക്കാൻ ലഭിക്കുന്ന പെർമിറ്റുകൾ. വീട് നിർമാണത്തിന്റെ മറവിൽ കോന്നിയുടെ വിവിധ മേഖലകളിൽ മണ്ണ് കടത്ത് വ്യാപകമാണ്. മുമ്പ് വില്ലേജിന്റെയും റവന്യുവിന്റെയും അനുമതി ആവശ്യമായിരുന്നു. ഇപ്പോൾ ജിയോളജി പാസ് ഉണ്ടെങ്കിൽ മണ്ണ് കടത്താം. കഴിഞ്ഞദിവസം വകയാർ കേന്ദ്രീകരിച്ച് മണ്ണ് കടത്തിയത് പൊലീസും വില്ലേജ് അധികൃതരും ചേർന്ന് തടഞ്ഞിരുന്നു. നിലംനികത്തുന്നതിനായി കൊണ്ടുവന്ന മൂന്ന് ടിപ്പർ മണ്ണാണ് പിടിച്ചെടുത്തത്. സംസ്ഥാന പാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വലിയതോതിൽ മണ്ണ് കടത്തുന്നുണ്ട്. കരാറുകാരെ സ്വാധീനിച്ച് ഭൂ ഉടമകൾ സംസ്ഥാന പാതയോട് ചേർന്ന ഭൂമി നികത്തിയെടുക്കുന്നതും വ്യാപകമാണ്. റോഡ് നിർമാണം പൂർത്തിയാകുന്നതിനോട് ഒപ്പംതന്നെ റോഡിനോട് ചേർന്ന ഭൂമികൂടി നികത്തിയെടുക്കുകയാണ്. കരഭൂമിയും നിലവും ഇത്തരത്തിൽ നികത്തുന്നുണ്ട്.
ഇടിച്ച് നിരത്തി മണ്ണ് മാഫിയ
മല്ലപ്പള്ളി: മേഖലയിൽ അവധി ദിവസങ്ങളുടെ മറവിൽ തുടങ്ങിയ മണ്ണുകടത്ത് നിർബാധം തുടരുന്നു. മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ രാത്രിയുടെ മറവിലാണ് മണ്ണ് മാഫിയ വ്യാപമായി മണ്ണ് കടത്തുന്നത്. രാത്രി ഒമ്പതിനുശേഷം ടിപ്പറുകളിൽ കടത്തുന്ന മണ്ണിന് കണക്കില്ല. പൊലീസിലോ മറ്റും വിവരം അറിയിച്ചാലും ഒരന്വേഷണവും ഇല്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ വല്ലപ്പോഴും പിടിച്ചെടുക്കുന്ന ടിപ്പറുകൾ റോഡ് നിർമാണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായിരിക്കുമെന്ന് പറഞ്ഞ് ഒഴിവാക്കുന്നതായും പരാതിയുണ്ട്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെയും പേരിന് സമ്പാദിച്ച അനുമതിയുടെ മറവിലും വ്യാപകമായി മണ്ണ് കടത്തുകയാണ്. കോട്ടാങ്ങൽ, എഴുമറ്റൂർ, ആനിക്കാട്, മലപ്പള്ളി പഞ്ചായത്തുകളിൽ സ്വകാര്യ ക്രഷറർ യൂനിറ്റുകളിൽനിന്നും പാറമടകളിൽനിന്നും നൂറുകണക്കിന് ലോഡാണ് ദിനംപ്രതി കടത്തുന്നത്. മല്ലപ്പള്ളി-തിരുവല്ല റോഡും മല്ലപ്പള്ളി-ആനിക്കാട് റോഡിലൂടെയും രാത്രി മണ്ണുമായി ടിപ്പർ ലോറികൾ തലങ്ങും വിലങ്ങുമാണ് പായുന്നത്. റോഡിന്റെ വശങ്ങളിലും മറ്റും താമസിക്കുന്നവർക്ക് രാത്രി ഉറങ്ങാൻപോലും കഴിയുന്നില്ലെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.