അടൂർ: ബജറ്റിൽ കോടികൾ അനുവദിച്ചിട്ടും പുതിയകാവിൽ ചിറയിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പായില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആയിരിക്കുമ്പോൾ തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും പൂർത്തീകരിച്ചില്ല. അഞ്ചരയേക്കറുള്ള പുതിയകാവിൽ ചിറക്ക് ചുറ്റും നിർമിച്ച സംരക്ഷണഭിത്തി പല ഭാഗത്തും തകർന്നു. ഭിത്തിയുടെ കല്ലിളകി ചിറയിൽവീണ് കിടക്കുകയാണ്.
മഴക്കാലത്ത് സമീപത്തുനിന്ന് വെള്ളം ചിറയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മലിനജലവും ചളിയും മണ്ണും പ്ലാസ്റ്റിക് കുപ്പികളും മാലിന്യവുമാണ് ചിറയിൽ പതിക്കുന്നത്. ഇവിടെ നേരത്തേ പൂന്തോട്ടം വെച്ചുപിടിപ്പിച്ചിരുന്നെങ്കിലും കാടുകയറി ചെടികൾ പൂർണമായും നശിച്ചു. ചിറയിൽ നിറയെ പായൽ അഴുകി ദുർഗന്ധം വമിക്കുന്നുണ്ട്.
നേരത്തേ ചിറക്ക് ചുറ്റുമുള്ള നടപ്പാതയിൽ പ്രഭാത സവാരിക്കാരുടെ തിരക്കുണ്ടായിരുന്നു. നടപ്പാതയിൽ പാകിയ ടൈലുകൾ പൊട്ടി ഇവിടെ കാട് വളർന്നതോടെ നടത്തം സാധ്യമല്ലാതായി. കാട് കാരണം ഇഴജന്തു ശല്യവുമുണ്ട്. ചിറയുടെ സമീപത്തുള്ള ടോയ്ലറ്റ് സമുച്ചയം ഒരുവശത്തേക്ക് ചരിഞ്ഞ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
കുട്ടികളുടെ പാർക്ക് കാടുകയറി കിടക്കുന്നു. ഇവിടെ സ്ഥാപിച്ച കളിക്കോപ്പുകളിൽ വള്ളിപ്പടർപ്പ് കയറി. തുരുമ്പെടുത്ത് നശിച്ചിട്ടുമുണ്ട്. നേരത്തേ ലക്ഷങ്ങൾ ചെലവിട്ട് നടപ്പാക്കിയ സൗന്ദര്യവത്കരണ പദ്ധതികൾ സംരക്ഷണമില്ലാത്തതിനെ തുടർന്ന് നശിച്ചു. നടപ്പാതക്ക് ചുറ്റും സ്ഥാപിച്ച വൈദ്യുതി അലങ്കാരവിളക്കുകൾ പൂർണമായും നശിച്ചു.
അടൂർ ഹൈസ്കൂൾ ജങ്ഷന് സമീപം എം.സി റോഡരികിലാണ് പുതിയകാവിൽ ചിറ. കുട്ടികളുടെ പാർക്ക്, ഓപൺ എയർ തിയറ്റർ, ബോട്ടിങ് സൗകര്യം എന്നിവയോടളകൂടി വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതിയുടെ ഒന്നാംഘട്ട വികസനത്തിന്റെ ഭാഗമായി ചിറയിൽ പുതിയ സൗധം പണിതിരുന്നു. ഇവിടെയാണ് ഹോട്ടൽ ആരാമം പ്രവർത്തിക്കുന്നത്.
ഹോട്ടലിന്റെ ചുറ്റും മുൻവശവും ഹോട്ടൽ നടത്തുന്നവർ അലങ്കാരവിളക്കും വൈദ്യുതി ബൾബ് മാലകളും ഒക്കെയിട്ട് മനോഹരമാക്കിയിട്ടുണ്ട്. കൂടാതെ ഈ കെട്ടിടം പെയിന്റിങ് നടത്തി അവർ മനോഹരമാക്കിയിരുന്നു. ഇത് മാത്രമാണ് സഞ്ചാരികൾക്ക് ഏറെ ആശ്വാസം പകരുന്ന കാഴ്ച. പല ഘട്ടങ്ങളായി നിരവധി വികസന പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല.
രണ്ടുകോടി അഞ്ച് ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്. ചിറക്ക് ചുറ്റുമതിൽ നിർമാണം, പാർക്കിങ് സൗകര്യം, സൈക്ലിങ് ട്രാക്ക്, കുട്ടികളുടെ പാർക്ക്, ടോയ്ലറ്റ്, ബോട്ടിങ് എന്നിവക്കാണ് തുക അനുവദിച്ചത്. ഭരണാനുമതി ലഭിച്ചാൽ ടെൻഡർ നടപടിയിലേക്ക് കടക്കുമെന്നാണ് അധികൃതർ പറയുന്നത്. പദ്ധതി എന്ന് നടപ്പാകുമെന്ന് വ്യക്തതയില്ല.തെന്മല മാതൃകയിൽ ചിറയിൽ മ്യൂസിക് ഫൗണ്ടൻ, ബോട്ടിങ്, വൈദ്യുതാലങ്കാരങ്ങൾ എന്നിവയൊക്കെയുണ്ടെങ്കിൽ ഇവിടെ കൂടുതൽ സഞ്ചാരികൾ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.