അടൂര്‍ റവന്യൂ ടവറിലെ പ്രവര്‍ത്തനരഹിതമായ അഗ്നിരക്ഷ യൂനിറ്റിന്റെ
വിവിധ ഭാഗങ്ങൾ
അടൂര്‍: അടൂര്‍ റവന്യൂ ടവറിൽ അഗ്നിബാധയുണ്ടായാൽ ഏക രക്ഷ പാഞ്ഞെത്തുന്ന ഫയർഫോഴ്സ് യൂനിറ്റാണ്. ആളിപ്പടരും മുമ്പേ തീകെടുത്താൻ ഒന്ന് പരിശ്രമിക്കാമെന്ന് വെച്ചാൽ പ്രവർത്തനക്ഷമമായ ഒരു ഫയർ എക്സ്റ്റിങ്ഗ്യൂഷർ പോലും ഇവിടെയില്ല. കെട്ടിടത്തിൽ ഒരു അഗ്നിരക്ഷ യൂനിറ്റുള്ളത് പ്രവര്‍ത്തനരഹിതമായിട്ട് പതിറ്റാണ്ടുകളായി. ഇത് അറ്റകുറ്റപ്പണിക്ക് നടപടിയില്ല. കെട്ടിടത്തിെൻറ പരിപാലന ചുമതലയുള്ള സംസ്ഥാന ഹൗസിങ് ബോര്‍ഡ് അധികൃതരുടെ അനാസ്ഥയാണ് 17 പ്രധാന സര്‍ക്കാര്‍ ഓഫിസുകളും 159 കടമുറികളുമുള്ള കെട്ടിടത്തിെൻറ സുരക്ഷ വീഴ്ചക്ക് പ്രധാന കാരണം. ചൊവ്വാഴ്ച ഇവിടെ വക്കീല്‍ ഓഫിസ് മുറിയില്‍ തീപിടിത്തമുണ്ടായപ്പോള്‍ തന്നെ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണക്കാന്‍ സൗകര്യമുണ്ടായിരുന്നെങ്കില്‍ ഓഫിസ് പൂര്‍ണമായും കത്തിനശിക്കില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് സമരക്കാര്‍ സര്‍ക്കാര്‍ ജീപ്പ് കത്തിച്ചപ്പോഴും റവന്യൂ ടവറിെൻറ ഏറ്റവും മകുളില്‍ മട്ടുപ്പാവില്‍ സ്ഥാപിച്ച രണ്ട് മൊബൈല്‍ ടവറുകള്‍ക്ക് തീപിടിച്ചപ്പോഴും ഫയര്‍ എൻജിനുകള്‍ എത്തി പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീ അണക്കാന്‍ ഇവിടുത്തെ ഉപകരണങ്ങള്‍ സഹായകമാകാത്തതിനാല് ജീപ്പ് കത്തിനശിക്കുകയും മൊബൈല്‍ ടവറുകള്‍ക്ക് കാര്യമായ നാശം സംഭവിക്കുകയും ചെയ്തിരുന്നു. 2001 മാര്‍ച്ച് 27ന് അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി പി.ജെ. ജോസഫാണ് ആറുനിലകളോടുകൂടിയ റവന്യൂ ടവര്‍ തുറന്നുകൊടുത്തത്. താലൂക്ക് ഓഫിസ്, സപ്ലൈ ഓഫിസ്, ഹോമിയോപതി ഡി.എം.ഒ ഓഫിസ്, ജോ.ആര്.ടി ഓഫിസ്, ട്രഷറി തുടങ്ങി പ്രധാന സര്‍ക്കാര്‍ ഓഫിസുകളാണ് ഇതിൽ പ്രവർത്തിക്കുന്നത്. 20 വര്‍ഷത്തിനിടെ ഒരു അറ്റകുറ്റപ്പണികളും ഇവിടെ നടത്തിയില്ല. 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്ന് 2019 ഡിസംബറില്‍ ഹൗസിങ് ബോര്‍ഡ് ചെയര്‍മാനായിരുന്ന പി. പ്രസാദിെൻറ പ്രത്യേക താല്പര്യപ്രകാരം കെട്ടിട നവീകരണത്തിന് 59 ലക്ഷം രൂപ അനുവദിച്ചെങ്കിലും പണി നടന്നില്ല. ഇതു സംബന്ധിച്ചും വാർത്ത നൽകിയതിനെ തുടര്‍ന്ന് 2020 ഒടുവിലാണ് പണി തുടങ്ങിയത്. അഞ്ച് നിലകളിലായുള്ള 66 ശുചിമുറികളുടെ നവീകരണം, ഓടകളുടെ നവീകരണം, ഫയര്‍ സ്്റ്റെയര്‍ റൂഫിങ്, പെയിൻറിങ്, മുറ്റത്ത് കട്ട നിരത്തല്‍, ഗേറ്റുകളുടെ നവീകരണം എന്നിവയാണ് നടത്തിയത്. എന്നാല്‍, അഗ്നിശമന രക്ഷ ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടിയുണ്ടായില്ല. പലതവണ ഇതുസംബന്ധിച്ച് ഹൗസിങ് ബോര്‍ഡ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കുകയും കലക്ടറുടെ ശ്രദ്ധയില്പ്പടുത്തുകയും ചെയ്തിട്ടും ഫലമുണ്ടായില്ലെന്ന്് അഗ്നിശമന രക്ഷാസേന അടൂര്‍ നിലയം അധികൃതര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ഒരു ഫയര്‍ എസ്്റ്റിങ്ഗ്യൂഷര് പോലും ഇവിടെ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഹൗസിങ് ബോര്‍ഡ് അധികൃതര്‍ ഗുരുതരമായ അനാസ്ഥയാണ് തുടരുന്നതെന്ന് നാട്ടുകാർ കുറ്റെപ്പടുത്തി.
റവന്യൂ ടവറിലെ വക്കീൽ ഓഫിസിൽ തീപിടിത്തം: ഫയലുകൾ കത്തിനശിച്ചു
അടൂർ: റവന്യൂ ടവറിലെ വക്കീൽ ഓഫിസിൽ തീപിടിത്തത്തിൽ ഫയലുകളും കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 12.50നാണ് തീപിടിത്തം ഉണ്ടായത്. റവന്യൂ ടവറിലെ ഒന്നാംനിലയിൽ തെക്ക്-കിഴക്ക് ഭാഗത്ത് അറ്റത്തെ 78 നമ്പർ റൂമിൽ പ്രവർത്തിക്കുന്ന സർക്കാർ നോട്ടറി അഡ്വ. എസ്.പി ലാലിെൻറ ഓഫിസിലാണ് തീപിടിത്തമുണ്ടായത്.
സേനാംഗങ്ങൾ ഫയർ എൻജിനിലെ എം.ടി.യു പമ്പ് പ്രവർത്തിപ്പിച്ച് മൂന്ന് ലെങ്ത് ഹോസ് ഉപയോഗിച്ച് 20 മിനിട്ടോളം വെള്ളം പമ്പ് ചെയ്താണ് തീ കെടുത്തിയത്.
തീപിടിത്തത്തിന് കാരണം വ്യക്തമല്ല. റൂമിൽ ഉണ്ടായിരുന്ന ഫർണിച്ചറുകൾ പൂർണമായും കത്തിനശിച്ചു. ഫയലുകളും നശിച്ചു. സ്്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാർ, അസി. സ്്റ്റേഷൻ ഓഫിസർ കെ.സി. റജി കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എസ്.എ. ജോസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അജികുമാർ, അരുൺ ജിത്, സന്തോഷ് കുമാർ, മനോജ് കുമാർ, ശ്രീജിത്, ആർ. രവി, കെ. അജികുമാർ, മോനച്ചൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.