സുഹൃത്തിന് അപകടം പറ്റിയെന്ന് തെറ്റിദ്ധരിപ്പിച്ചു; കല്യാണപിറ്റേന്ന് വധുവിന്‍റെ സ്വര്‍ണവും പണവുമായി മുങ്ങി; യുവാവ് അറസ്റ്റിൽ

അടൂർ: ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ചശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ പിറ്റേന്ന് പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയ കേസിലാണ് കായംകുളം എം.എസ്‌ എച്ച്‌.എസ്‌.എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ് (30) അറസ്റ്റിലായത്.

വധുവിന്റെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്‌.എച്ച്‌ ഓഡിറ്റോറിയത്തിലായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം നടന്നത്. തുടര്‍ന്ന് ഇരുവരും വധുവിന്റെ വീട്ടിലെത്തി. 31ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീന്‍ വീട്ടിൽനിന്ന് പോയത്. പിന്നാലെ വീട്ടുകാർ അസറുദ്ദീന്‍റെ ബന്ധപ്പെട്ടപ്പെട്ടെങ്കിൽ ഫോണിൽ ലഭിച്ചില്ല.

തുടര്‍ന്ന് സംശയം തോന്നി വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി. വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം, അടൂർ പൊലീസില്‍ പരാതി നല്‍കി. വിശ്വാസ വഞ്ചനക്ക് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അസറുദ്ദീന്‍ രണ്ട് വർഷം മുമ്പ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചതായി പൊലീസിന് മനസ്സിലായി.

പ്രതി ആദ്യ ഭാര്യയുടെ വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ്, ഇവിടെ എത്തിയാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്‍റെ നിർദേശ പ്രകാരം അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്‍റെ മേൽനോട്ടത്തിൽ രൂപവത്കരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷ്, എസ്.ഐ വിമൽ രംഗനാഥ്, സിവിൽ പൊലീസ് ഓഫിസർമാരായ സോളമൻ ഡേവിഡ്, സൂരജ്, അമൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Escaped with gold and money; Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.