വലിയ തോട്ടിൽ പാലത്തിന് സമീപം ഒഴുക്കിന് തടസ്സമായി നിർമിക്കുന്ന കോൺക്രീറ്റ് ഭിത്തി
അടൂരിൽ തോട്ടിലേക്കിറക്കി സംരക്ഷണ ഭിത്തി നിർമാണം; വെള്ളമൊഴുക്കിനെ ബാധിക്കുമെന്ന് നാട്ടുകാർ
അടൂർ: ഇരട്ടപ്പാലത്തിൽ തെക്കുവശത്തെ പാലത്തിന്റെ തുടക്കഭാഗത്ത് തോട്ടിലേക്കിറക്കി സംരക്ഷണ ഭിത്തി നിർമിക്കുന്നത് വെള്ളം ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന് നാട്ടുകാർ.പാലത്തിനടിയിലൂടെ പരന്ന് (നിറഞ്ഞ് ) ഒഴുകിവരുന്ന വെള്ളം ഈ കോൺക്രീറ്റ് കെട്ടിൽ വന്ന് തട്ടി നിൽക്കുകയും പിന്നീട് വലത്തോട്ട് തിരിഞ്ഞ് ഒഴുകുകയും ചെയ്യും. ഇത് വെള്ളം കെട്ടിക്കിടന്ന് നഗരത്തിൽ വെള്ളം കയറാനിടയാക്കുമെന്ന് വിലയിരുത്തുന്നു.
മൂന്ന് വർഷം മുമ്പ് ശക്തമായ മഴയിൽ ടൗൺ പ്രദേശമാകെ വെള്ളത്തിൽ മുങ്ങിയിരുന്നു. കടകളിൽ വെള്ളം കയറി വലിയ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. മഴക്കാലത്ത് ശക്തമായ ഒഴുക്കാണ് വലിയതോട്ടിൽ.ഇത് മുന്നിൽ കാണാതെ അശാസ്ത്രീയമായ രീതിയിൽ ഭിത്തി ഇറക്കി കെട്ടുന്നത് സുഗമമായ വെള്ളം ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
ഇപ്പോൾ തന്നെ പാലത്തിനടിഭാഗത്ത് കുറച്ച് ഭാഗത്ത് മാത്രമാണ് വെള്ളം പരന്ന് ഒഴുകുന്നത്. അതിന് താഴെ ചളിയും മണ്ണും കാടും ഉള്ളതിനാൽ ഒഴുക്ക് നിലച്ച് പാലത്തിന് താഴെ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇത് മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് ഇടയാക്കും. കൈയേറ്റം ഒഴിപ്പിക്കൽ പൂർത്തിയാകാത്തത് മൂലം വലിയ തോടിന്റെ വീതി കുറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട് മാലിന്യം അടിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.