തൃത്താലയിൽ ഭാരതപ്പുഴ തടയണക്ക് 32.50 കോടി
സ്പീക്കർ എം.ബി. രാജേഷ് പൊതുമരാമത്ത്, ജലവിഭവ മന്ത്രിമാർക്ക് കത്ത് നൽകുകയും നേരിട്ട് ചർച്ച നടത്തുകയും ചെയ്തിരുന്നു. പട്ടാമ്പി-തൃത്താല മണ്ഡലങ്ങളിലെ പട്ടാമ്പി കിഴായൂർ നമ്പ്രത്തെയും ഞാങ്ങാട്ടിരി പമ്പ് ഹൗസിനെയും ബന്ധിപ്പിച്ച് ഞാങ്ങാട്ടിരി ക്ഷേത്രത്തിന് താഴെയാണ് തടയണ നിർമാണം. നബാർഡിെൻറ ആര്.ഐ.ഡി.എഫ് 27ൽ ഉൾപ്പെടുത്തിയാണ് അംഗീകാരം. ഈ പദ്ധതിക്ക് അംഗീകാരം നേടിയെടുക്കുന്നതിന് മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെയും നിരന്തര ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രത്യേക താൽപര്യമെടുത്താണ് പ്രവൃത്തിക്ക് അംഗീകാരം നൽകിയത്. പുഴക്കു കുറുകെ ഏതാണ്ട് 325 മീറ്റർ നീളത്തിലും രണ്ട് മീറ്റർ ഉയരത്തിലുമാണ് തടയണ.
കീഴായൂർ പാടശേഖരം, ആര്യമ്പാടം പാടശേഖരം, തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടിരിയിലെയും തിരുമിറ്റക്കോട് പഞ്ചായത്തിലെയും ഏതാണ്ട് 947 ഹെക്ടർ പാടം എന്നിവക്ക് ഗുണകരമാക്കാനും തൃത്താല, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെയും ജലസേചന പദ്ധതികളുടെയും പമ്പിങ് പ്രദേശങ്ങളിൽ ജലസേചനം നടത്താനും തടയണ മൂലം കഴിയും.
വെള്ളിയാങ്കല്ല്, പട്ടാമ്പി, ചെങ്ങണാംകുന്ന് തടയണകൾ സംഭരിക്കുന്ന ജലം കൊണ്ടുതന്നെ പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിൽ ഭാരതപ്പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന എല്ലാ പദ്ധതികൾക്കും ജലസമൃദ്ധി ഉറപ്പാക്കാൻ കഴിയും. തൃത്താല മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 4.46 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് ഭരണാനുമതി ആയിട്ടുള്ളത്.
1.26 കോടി രൂപയാണ് താഴെ പറയുന്ന ഏഴ് പ്രധാന റോഡുകൾക്കായി അനുവദിച്ചിട്ടുള്ളത്. പെരുമ്പിലാവ് - നിലമ്പൂർ റോഡ്, പാലക്കാട് - പൊന്നാനി, മാത്തൂർ - ആമക്കാവ്, എഴുമങ്ങാട് - കറുകപുത്തൂർ, കൂടല്ലൂർ - പടിഞ്ഞാറങ്ങാടി, തൃത്താല - പടിഞ്ഞാറങ്ങാടി, ആലൂർ - പട്ടിത്തറ എന്നിങ്ങനെ ആകെ 27.5 കി.മീ റോഡുകൾ അറ്റകുറ്റപ്പണി നടത്താൻ 1.26 കോടി രൂപയാണ് അനുവദിച്ചത്. അടിയന്തര അറ്റകുറ്റപ്പണികൾക്കായി വിവിധ റോഡുകൾക്ക് നേരത്തേ തന്നെ 3.20 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ടെൻഡർ നടപടികളിലെ കാലതാമസം മൂലം പ്രവൃത്തികൾ ആരംഭിച്ചിരുന്നില്ല. ആ തടസ്സങ്ങളെല്ലാം ഇപ്പോൾ നീക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കി. താഴെപ്പറയുന്ന 18 റോഡുകൾ മൂന്ന് മാസത്തിനുള്ളിൽ തന്നെ അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കും. കറുകപൂത്തൂർ - അക്കിക്കാവ്, മല - ചാലിശ്ശേരി, ഗേറ്റ് അഞ്ചുമൂല - പാലത്തറ, കൂമന്തോട് അപ്രോച്ച് കുമ്പിടി, കൂറ്റനാട് കൽവർട്ട് പുതുക്കി പണിയൽ, എഴുമങ്ങാട് -കറുകപൂത്തൂർ റോഡിലെ പാലം അറ്റകുറ്റപ്പണി, തൃത്താല - പടിഞ്ഞാറങ്ങാടി, കൂനമ്മൂച്ചി - മുക്കൂട്ട - ചാലിശ്ശേരി, ചാലിശ്ശേരി - തണ്ണീർക്കോട്, തൃത്താല - മുടവന്നൂർ - പിറപ്പ്, കറുകപൂത്തൂർ - ഇട്ടോണം എന്നിവക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാവുന്നു എന്നുറപ്പുവരുത്താൻ ഡിസംബർ 13ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.