ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗം ബിരുദ-ബിരുദാനന്തര വിഭാഗങ്ങളിലെ 26 വിദ്യാർഥികൾ പഠനാവശ്യത്തിനുള്ള ലാപ്ടോപ്പിനായി കാത്തിരിപ്പ് തുടരുന്നു. പിന്നാക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് പഠനസൗകര്യം ഒരുക്കാൻ 2018-19 സാമ്പത്തിക വർഷം ആവിഷ്കരിച്ച പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്.
ലാപ്ടോപ് വിതരണ കരാർ നൽകിയത് സർക്കാർ സ്ഥാപനമായ കെൽട്രോണിനായിരുന്നു. പദ്ധതി തുകയായ ആറ് ലക്ഷം രൂപ ട്രഷറിയിൽ അടച്ചിരുന്നതായാണ് പഞ്ചായത്ത് അധികൃതരുടെ വെളിപ്പെടുത്തൽ. എന്നാൽ, അഞ്ച് ലക്ഷത്തിൽ കൂടിയ തുക മാറിനൽകാൻ വ്യവസ്ഥയില്ലെന്ന ട്രഷറി അധികൃതരുടെ വാദത്തെത്തുടർന്ന് ലാപ്ടോപ് വിതരണം ഉപേക്ഷിക്കേണ്ടിവന്നു.
2019-20 വർഷം സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ആറുലക്ഷം രൂപ വിഭജിച്ചാണ് ബില്ലുകൾ തയാറാക്കിയത്. ഇതനുസരിച്ച് രണ്ടുലക്ഷം രൂപ കെൽട്രോണിന് നൽകിയെങ്കിലും ലാപ്ടോപ് ലഭ്യമല്ലാത്തതിനാൽ അക്കൊല്ലവും വിതരണം നടത്താനായില്ല. 2020-21 വർഷത്തിൽ 26 വിദ്യാർഥികളിൽ 17 പേർക്ക് ആദ്യഘട്ടം ലാപ്ടോപ് വിതരണം നടത്തുമെന്നും ഇതിന് നടപടി ആരംഭിച്ചതായും സെക്രട്ടറി പറഞ്ഞു. ബാക്കിയുള്ളവർക്ക് രണ്ടാംഘട്ടത്തിൽ ലാപ്ടോപ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.