അയ്യർ മലയിലെ അസ്ഥികൂടം കത്തിക്കരിഞ്ഞതല്ലെന്ന് പൊലീസ്

പത്തിരിപ്പാല: കല്ലൂർ അയ്യർ മലയിലെ പാറമടയിൽ കാണപ്പെട്ട അസ്ഥികൂടം കത്തിക്കരിഞ്ഞതല്ലെന്നും ജീർണിച്ചതാകാമെന്നും മങ്കര പൊലീസ്. ബുധനാഴ്ച രാവിലെ നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇരുട്ടായതിനാൽ വ്യക്തമായി കാണാനാകാത്തതിലാണ് കത്തിക്കരിഞ്ഞതാകാമെന്ന് കഴിഞ്ഞ ദിവസം വിലയിരുത്തിയത്.

തലയോട്ടി, എല്ലുകൾ, ചെരിപ്പ്, പഴകിയ വസ്ത്രം എന്നിവ അസ്ഥികൂടത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുഹക്ക് സമീപം ഗ്ലാസ്, പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെത്തി. രാവിലെ മങ്കര സി.ഐ ഹാരിഷ്, എസ്.ഐ സോമൻ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ റഷീദ്, പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ്, വാർഡ് അംഗം നദീറ, പഞ്ചായത്ത് അംഗം രമേശ് എന്നിവർ സ്ഥലത്തെത്തി. വൈകീട്ടോടെ ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പാറയിലെ ഗുഹ വിശദമായി പരിശോധിച്ച ശേഷമാണ് കത്തിയതല്ലെന്ന് വ്യക്തമാക്കിയത്. ഏപ്രിൽ 23ന് കാണാതായെന്ന് പരാതി ലഭിച്ച കല്ലൂർ സ്വദേശിയായ യുവാവിന്റെ ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തി തെളിവ് ശേഖരിച്ചു. ഡി.എൻ.എ പരിശോധന നടത്തിയാലേ വിശദാംശങ്ങൾ അറിയാനാകൂ. കാണാതായ മറ്റുള്ളവരുടെ പേരുകളും ശേഖരിച്ചു വരുന്നതായി മങ്കര സി.ഐ ഹരിഷ് പറഞ്ഞു.

കല്ലൂർ അയ്യർമല തേര്പറമ്പ് അയ്യപ്പൻകോട്ട ക്ഷേത്രത്തിലേക്ക് കയറുന്ന ഭാഗത്താണ് നരിമടയെന്ന പാറഗുഹയുള്ളത്. പെരുന്നാളിന് മല കയറാനെത്തിയവരാണ് നരിമട സന്ദർശിച്ചപ്പോൾ അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പ്, പാലക്കാട് ഡിവൈ.എസ്.പി എന്നിവരും സ്ഥലം സന്ദർശിച്ചു. രാത്രി പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Police say skeleton on Iyer Hill was not burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.