മണ്ണാര്‍ക്കാട്: യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി മുസ്ലിം ലീഗിലെ കെ.പി. ബുഷ്‌റ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ചായിരുന്നു തെരഞ്ഞെടുപ്പ്. സി.പി.എമ്മിലെ രമാ സുകുമാരനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ബുഷ്‌റക്ക് 11 വോട്ടും രമാസുകുമാരന് നാലുവോട്ടും ലഭിച്ചു. മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ. ഉമ്മുസല്‍മയും സി.പി.എമ്മിലെ സി.കെ. ജയശ്രീയും യോഗത്തില്‍ പങ്കെടുത്തില്ല.
മണ്ണാർക്കാട് ഡി.എഫ്.ഒ എം.കെ.എൽ. സുര്‍ജിത്ത് വരണാധികാരിയായിരുന്നു. സി.കെ. ഉമ്മുസല്‍മയെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നാണ് പ്രസിഡന്റ് പദവയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.17 അംഗ ഭരണസമിതിയില്‍ നിലവില്‍ കോണ്‍ഗ്രസ് 6, മുസ്ലിം ലീഗ് 6, സി.പി.എം 3, സി.പി.ഐ 1, എന്‍.സി.പി 1 എന്നിങ്ങനെയാണ് കക്ഷിനില.
കെ.പി. ബുഷ്‌റ നേരത്തേ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. ഇതോടെ ഒഴിവുവന്ന അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടന്നേക്കും.ഭരണസമിതിയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷ പദവികള്‍ രണ്ടരവര്‍ഷം വീതം പങ്കിട്ടെടുക്കാനാണ് യു.ഡി.എഫ് ധാരണ.
ഇതുപ്രകാരം ഇനി ഒരു വര്‍ഷം കൂടി വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം മുസ്ലിം ലീഗിന് അവകാശപ്പെട്ടതാണ്. എന്നാല്‍, വനിത സംവരണമായതിനാല്‍ ഈ സ്ഥാനത്തേക്ക് ലീഗിന് നിലവില്‍ ആളില്ല. അതുകൊണ്ടുതന്നെ ഈ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍നിന്നുള്ള വനിത അംഗമെത്താനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.