മണ്ണാര്‍ക്കാട്: ദേശവേലകള്‍ ചന്തം നിറച്ച പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വര്‍ണാഭമായി. ആനയും മേളവും നാടന്‍കലാരൂപങ്ങളും അണിനിരന്ന വേലക്കാഴ്ച കണ്ണിന് വിരുന്നായി. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം പുലര്‍ച്ചെ 5.30ന് താലപ്പൊലി കൊട്ടിയറിയിച്ചതോടെ തട്ടകം പൂരത്തിന്റെ ആവേശത്തിലേക്കുണര്‍ന്നു. ദാരികവധം പാട്ടും നടന്നു. പോത്തോഴിക്കാവ് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂത്തുമാടം ഗ്രൗണ്ടില്‍ നടന്ന കഞ്ഞിപ്പാര്‍ച്ചയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.
ഉച്ചയോടെ ദേശങ്ങളില്‍ വേലപ്പുറപ്പാടായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്, മംഗലാംകുന്ന് അയ്യപ്പന്, പുതുപ്പള്ളി കേശവന്, അക്കരമ്മല്‍ മോഹനന്, ഗുരുവായൂര്‍ രാജശേഖരന്, ഊക്കന്‍സ് കുഞ്ചു, ഉഷശ്രീ ശങ്കരന്‍കുട്ടി, തിരുവമ്പാടി ചന്ദ്രശേഖരന്, ഗുരുവായൂര്‍ നന്ദന്, മച്ചാട് ജയറാം, അമ്പാടി ബാലനാരായണന്‍ തുടങ്ങിയ ഗജവീരന്മാര് വിവിധ ദേശങ്ങളുടെ തിടമ്പേറ്റി. വിവിധ ദേശങ്ങളില്‍നിന്ന് നാട്ടുവഴികള്‍ താണ്ടി വൈകീട്ടോടെ ക്ഷേത്രത്തിലെത്തിയ വേലകള്‍ കൂത്തുമാടം ഗ്രൗണ്ടില്‍ സംഗമിച്ചു. കിഴക്കുംപുറം, വള്ളുവമ്പുഴ ദേശങ്ങളില്‍നിന്ന് കാളവേലകളാണ് എത്തിയത്. പാണ്ടിമേളം, ശിങ്കാരിമേളം, തെയ്യം, കുംഭാട്ടം, ബാന്റ് സെറ്റ്, പൂതന്‍, തിറ, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ദേശവേലകള്‍ക്ക് മിഴിവേകി. കൂട്ടമേളവും ഗജവീരന്മാരുടെ കാവ് കയറ്റവും പുരുഷാരത്തിന് ആവേശം പകര്‍ന്നു. തുടര്‍ന്ന് താലപ്പൊലി എഴുന്നള്ളത്തുമുണ്ടായി. അരിയേറ്, കളംപൂജ, കളംപാട്ട് എന്നീ ചടങ്ങുകളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.