നിമിഷപ്രിയയുടെ കൊല്ലങ്കോട്ടെ വീട്

നിമിഷപ്രിയയുടെ വധശിക്ഷ; നടുക്കം മാറാതെ നെന്മേനി

കൊല്ലങ്കോട്: നാട്ടുകാരിയായ നിമിഷപ്രിയക്ക് യമനിൽ വധശിക്ഷ വിധിച്ചതിന്‍റെ നടുക്കത്തിലാണ് കൊല്ലങ്കോട് നെന്മേനി വാസികൾ. യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യമനിൽ നഴ്സായ നിമിഷപ്രിയയെ വധശിക്ഷക്ക് വിധിച്ച വിചാരണ കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീൽ ഹരജിയാണ് കോടതി തള്ളിയത്. വധശിക്ഷ വിധിച്ചതിനെ തുടർന്ന് ജുഡീഷ്യൽ കൗൺസിലിനെ സമീപിച്ചിരുന്നു. അപ്പീൽ തള്ളിയതോടെയാണ് പ്രതീക്ഷ നഷ്ടമായത്.

2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താൻ കൊലപാതകം നടത്തിയതെന്ന് നിമിഷപ്രിയ കോടതിയിൽ സമ്മതിച്ചിരുന്നു. വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പട്ട് അമ്മ പ്രേമ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുഖേന നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. കൊല്ലങ്കോട് നെന്മേനി തേക്കിൻചിറയിൽ താമസിച്ചിരുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമ, നാല് വർഷം മുമ്പാണ് ഇവിടത്തെ വീട് വിറ്റ് എറണാകുളത്തെ മൂത്ത മകളുടെ വീട്ടിലേക്ക് മാറിയത്. നെന്മേനി എൽ.പി സ്കൂളിലും യോഗിനിമാത ഹൈസ്കൂളിലും പഠനം പൂർത്തിയാക്കിയ നിമിഷപ്രിയ, കുറവിലങ്ങാട് സ്വകാര്യ നഴ്സിങ് സ്ഥാപനത്തിലും ബംഗളൂരുവിലുമായി നഴ്സിങ് പഠനം പൂർത്തിയാക്കി. 2012ൽ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം ചെയ്തശേഷം ഇരുവരും യമനിൽ പോയി. ടോമി സ്വകാര്യസ്ഥാപനത്തിലും നിമിഷപ്രിയ ക്ലിനിക്കിലും ജോലി നേടി.

തുടർന്ന് യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയുമായി ചേർന്ന് സ്വന്തം ക്ലിനിക് തുടങ്ങി. ഇതിനിടെ ടോമി-നിമിഷപ്രിയ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചു. ടോമി തോമസ് മകളുമായി നാട്ടിലെത്തി. ഇതിനിടെ, തലാൽ അബ്ദുമഹ്ദിയും നിമിഷപ്രിയയും വിവാഹം കഴിച്ചതായും പറയുന്നു. ക്ലിനിക് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ സാമ്പത്തിക തർക്കവും നിയമനടപടികളുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു. വധശിക്ഷയുമായി ബന്ധപ്പെട്ട കോടതി ചെലവുകൾക്കായാണ് കൊല്ലങ്കോെട്ട വീടും സ്ഥലവും വിറ്റതെന്ന് നാട്ടുകാർ പറയുന്നു. 

Tags:    
News Summary - Execution of Nimishapriya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.