നെല്ലിയാമ്പതി സീതാര്‍കുണ്ടിൽ രണ്ടുേപർ കൊക്കയില്‍ വീണു

നെന്മാറ: നെല്ലിയാമ്പതി വനം കാണാനെത്തിയ രണ്ട് വിനോദ സഞ്ചാരികൾ സീതാര്‍കുണ്ട് വ്യൂ പോയിൻറില്‍നിന്ന് കൊക്കയിലേക്ക് വീണു. ഒറ്റപ്പാലം, മേലൂര്‍ സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദന്‍ (22) എന്നിവരാണ് 3500 അടി താഴേക്ക് വീണത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ബംഗളൂരു ഐ.ടി കമ്പനിയില്‍ ജോലിചെയ്യുന്ന സുഹൃത്തുക്കളുമായാണ് ഞായറാഴ്ച ഇവർ നെല്ലിയാമ്പതി കാണാനെത്തിയത്. നാലുപേരടങ്ങുന്ന ഇവര്‍ രണ്ടുബൈക്കുകളിലായാണ് നെല്ലിയാമ്പതിയിലെത്തിയത്. സീതാര്‍കുണ്ട് വ്യൂ പോയൻറിൽ ചിത്രമെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചിത്രമെടുക്കുന്നതിനിടെ സന്ദീപ് വീഴാന്‍ പോയി. ഇത് കണ്ട് രഘുനന്ദന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേരും കൂടി താഴേക്ക് വീണതെന്ന് സുഹൃത്തുക്കളായ ശരത്തും സനലും പൊലീസില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചു. ഫയര്‍ഫോഴ്‌സ്, പൊലീസ്, വനം വകുപ്പ് ജീവനക്കാർ അടങ്ങുന്ന സംഘം സീതാര്‍കുണ്ടിന് താഴെ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലാണ് വ്യാപകമായി തിരച്ചില്‍ നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.