ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് റഫർ ചെയ്ത കിഴിശ്ശേരി സ്വദേശിനിയായ യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശ പ്രകാരമുള്ള സംഘവും ആശുപത്രി സൂപ്രണ്ട് കെ.വി. നന്ദകുമാറിൻെറ നിർദേശ പ്രകാരം ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഷീന ലാൽ, ഡോ. അഫ്സൽ, നഴ്സിങ് ഓഫിസർ പി. നളിനി എന്നിവരടങ്ങുന്ന സംഘവുമാണ് ആദ്യഘട്ട അന്വേഷണം നടത്തിയത്. ഗൈനക്ക് വിഭാഗം അസി. പ്രഫ. ഡോ. യു. രഹ്ന, സീനിയർ റസിഡൻറുമാരായ ഡോ. കെ.ആർ. ദീപ്തി, ഡോ. നിഷാന എന്നിവർ ഉൾപ്പെടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 21 ജീവനക്കാരിൽ നിന്ന് സംഘം മൊഴിയെടുത്തു. ബന്ധുക്കളുടെ മൊഴി എടുത്തിട്ടില്ല. കോഴിക്കോട് കോട്ടപറമ്പ് ഗവ. ആശുപത്രിയിലേക്ക് ബന്ധുക്കളുടെ താൽപര്യപ്രകാരമാണ് റഫർ ചെയ്തതെന്നും യുവതിക്ക് ആ സമയം പ്രസവലക്ഷണം ഇല്ലെന്നുമാണ് ഡോക്ടർമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ആശുപത്രിയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിവരം. എൻ.സി. ഷെരീഫ് -ഷഹ്ല തസ്നി ദമ്പതികളുടെ ഇരട്ടക്കുഞ്ഞുങ്ങൾക്കാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവൻ നഷ്ടമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.