* ഒഴിവുകൾ രണ്ടു ദിവസത്തിനകം പി.എസ്.സിയെ അറിയിക്കാൻ നിർദേശം തൃശൂർ: സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. പി.എസ്.സി മുഖേന നിയമനം നടത്തേണ്ട ഒഴിവുകൾ മുൻകൂട്ടി കണ്ടെത്തി അറിയിക്കണമെന്ന നിർദേശം ജില്ല വിദ്യാഭ്യാസ ഓഫിസർമാർ പാലിക്കുന്നില്ലെന്നാണ് വകുപ്പിൻെറ കുറ്റപ്പെടുത്തൽ. 2019-20 അധ്യയന വർഷത്തിലെ മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്തില്ലെന്നാണ് കണ്ടെത്തൽ. തസ്തികകൾ നിർണയത്തിലൂടെ കുറഞ്ഞേക്കുമെന്ന ആശങ്കയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിന് പിന്നിലെന്നും കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. വിരമിക്കൽ, രാജി, മരണം, ഉദ്യോഗക്കയറ്റം, ദീർഘകാല അവധി അടക്കം നിയമാനുസൃതം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട മുഴുവൻ ഒഴിവുകളും അറിയിക്കാനാണ് നിർദേശം. അധ്യാപക റാങ്ക് പട്ടികയിൽ പലതും അടുത്ത ദിവസങ്ങളിൽ കാലഹരണപ്പെടുന്ന സാഹചര്യത്തിൽ അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ഒഴിവുകൾ രണ്ടു ദിവസത്തിനകം പി.എസ്.സിക്ക് നൽകണം. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി വകുപ്പിനെ അറിയിക്കണമെന്നും നിയമന ഉത്തരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്കൂൾ തുറന്ന ശേഷം നൽകിയാൽ മതിയെന്നും ഉത്തരവിലുണ്ട്. എന്നാൽ, ഒരു വർഷമായി നിലവിലുള്ള ഒഴിവുകൾ റാങ്ക് പട്ടിക കാലഹരണപ്പെടാൻ ദിവസങ്ങൾ ബാക്കിയിരിക്കെ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നതിലെ വൈരുധ്യം ചോദ്യം ചെയ്യുകയാണ് ഉദ്യോഗാർഥികൾ. നിയമനം നടക്കാത്തതിനെതിരായ പ്രതിഷേധം തണുപ്പിക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നതെന്നാണ് ആരോപണം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.