മാവണ്ടിയൂർ: എടയൂർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ മാവണ്ടിയൂർ അലവി ഹാജി പടിയിലെ 'പുലി' ഭീതിയൊഴിഞ്ഞു. ബുധനാഴ്ച വൈകീട്ട് ഏഴിനാണ് പ്രദേശത്തെ വീട്ടമ്മ പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ കണ്ടത്. ഇതിനിടെ പുലിയെന്ന് കരുതിയ ജീവി മരത്തിന് മുകളിൽകൂടി പോവുന്ന ചിത്രം മൊബൈലിൽ പകർത്തുകയും ചെയ്തു. പുലിയെ കണ്ടെന്ന വാർത്ത പ്രചരിച്ചതോടെ നാട്ടുകാർ ഭീതിയിലായി.
തുടർന്ന് വളാഞ്ചേരി പൊലീസിലും വനം വകുപ്പിലും വിവരമറിയിച്ചു. പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും രാത്രി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. വ്യാഴാഴ്ച ഉച്ചയോടെ നിലമ്പൂർ റേഞ്ചിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രദേശത്ത് പരിശോധിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല.
മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം വിശദമായി പരിശോധിച്ച ഉദ്യോഗസ്ഥർ ഇത് പുലിയല്ല, വെരുക് ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് രാത്രി മുഴുവൻ ഭീതിയിൽ കഴിഞ്ഞ നാട്ടുകാർക്ക് ആശ്വാസമായത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജി. അംജിദ്, കരുവാരകുണ്ട് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ വിനോദ് കൃഷ്ണൻ, ലാൽ വി. നാഥ്, വിപിൻ രാജ്, ആർ.ആർ.ടിമാരായ സതീശൻ, സുമിത് എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കോഴികളെയും മറ്റും ഭക്ഷിക്കുന്ന വെരുകുകൾ പനകളിൽ മറ്റും കാണപ്പെടുമെന്നും മനുഷ്യരെ ഉപദ്രവിക്കാറില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.