പൊന്നാനി: ഹാർബറിലെ ഭവന സമുച്ചയത്തിൽ ഏറെ പ്രയാസം സൃഷ്ടിച്ചിരുന്ന ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവൃത്തികൾ മുടങ്ങിയിട്ട് മാസം മൂന്ന് പിന്നിട്ടു. ഫെബ്രുവരിയിൽ ആരംഭിച്ച നിർമാണം നാല് മാസത്തിനകം പൂർത്തീകരിക്കുമെന്നായിരുന്നു കരാറുകാർ പറഞ്ഞിരുന്നതെങ്കിലും ഫണ്ട് യഥാസമയം ലഭിക്കാതായതോടെ നിർമാണ പ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഒരുകോടി 57 ലക്ഷം രൂപ വകയിരുത്തിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് അവസാന ഗഡു അനുവദിക്കുന്നതാണ് വൈകുന്നത്. ഫിഷറീസ് വകുപ്പിന് കീഴിലാണ് പദ്ധതി. കഴിഞ്ഞമാസം പൊന്നാനിയിലെത്തിയ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിരുന്നെങ്കിലും തുടർ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല.
മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി 128 ഫ്ലാറ്റുകൾ 2021 സെപ്റ്റംബറിൽ പണി പൂർത്തീകരിച്ച് കൈമാറിയിരുന്നു. എന്നാൽ, മലിനജലം കൃത്യമായി ഒഴുകിപ്പോകാനാകുന്നതും സംസ്കരിക്കാൻ കഴിയുന്നതുമായ സൗകര്യം തീരെ അപര്യാപ്തമായിരുന്നു. ഈ സാഹചര്യത്തിലാണ് 1.56 കോടി രൂപ വകയിരുത്തി ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ഭരണാനുമതിയും ലഭ്യമായിരുന്നു. ജലനിരപ്പ് ഒരേനിലയിലായതിനാൽ ഖര ദ്രവ്യ മലിനജലം നാലിടങ്ങളിലായി പമ്പ് ചെയ്ത് ഒരു ടാങ്കിലെത്തിച്ചശേഷം ശുദ്ധീകരിച്ച് ഗാർഡനിങ്, ഫ്ലഷിങ് വഴിയോ അല്ലെങ്കിൽ സോക്ക്പിറ്റ് വഴി ശുദ്ധീകരിച്ചോ ഒഴുക്കിവിടും. ഒരു ദിവസം ഒരു ലക്ഷം ലിറ്റർ മലിന ജലം ഇതുവഴി ശുചീകരിക്കാനാകും. എം.ബി.ബി.ആർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശുദ്ധീകരണ പ്രവൃത്തികൾ നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.