ഗതാഗതനിയന്ത്രണം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭ വിളിച്ച യോഗം
പൊന്നാനി: പെരുന്നാൾ പ്രമാണിച്ച് പൊന്നാനി ബീച്ചിലേക്കും നിളയോരത്തും എത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ വൺവേ സംവിധാനവും പ്രത്യേക പാർക്കിങ് സ്ഥലങ്ങളും ഒരുക്കാൻ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി ചേർന്ന യോഗത്തിൽ തീരുമാനം. ബീച്ചിലേക്കും നിളയോര പാതയിലേക്കും എത്തുന്ന വാഹനങ്ങൾ കോടതിപ്പടി, ജിം റോഡ്, പഴയ ചമ്രവട്ടംകടവ് (പൈതൽ ജാറം) വഴി മാത്രമാണ് പ്രവേശിക്കേണ്ടതാണ്.
ചാണ റോഡ്, ചന്തപ്പടി, കുറ്റിക്കാട്, ഈശ്വരമംഗലം ശ്മശാനം റോഡ് എന്നിവിടങ്ങളിലൂടെ പുറത്തേക്കു പോകണം. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഈ നിയന്ത്രണം നിലനിൽക്കുക.
പൊന്നാനി നഗരസഭ, പൊന്നാനി പൊലീസ്, കോസ്റ്റൽ പൊലീസ്, റവന്യു, മോട്ടോർ വെഹിക്കിൾ എന്നീ വകുപ്പുകളിലെ മേധാവികളാണ് യോഗത്തിൽ പങ്കെടുത്തത്.
കടലിന്റെയും നിളാനദിയുടെയും പ്രകൃതിരമണീയ സൗന്ദര്യം ആസ്വദിക്കാൻ ജില്ലക്കകത്തുനിന്നും പുറത്തുനിന്നും വാഹനങ്ങളിൽ വരുന്നവർക്ക് തിരക്കുമൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ ഒഴിവാക്കാനുള്ള തീരുമാനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നഗരസഭ ചെയർപേഴ്സൻ സി.വി. സുധ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ സി.പി. സക്കീർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റീന പ്രകാശൻ, ഷനൽകുമാർ, ടി.കെ. മഷൂദ്, ഹസീന, കൗൺസിലർ ടി.കെ. അഷറഫ്, ഡെപ്യൂട്ടി തഹസിൽദാർ ജിസ്മോൻ പി. വർഗീസ്, പൊലീസ് സബ് ഇൻസ്പെക്ടർ ആന്റോ ഫ്രാൻസീസ്, കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ ശിവകുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ കുമാർ, നഗരസഭ സെക്രട്ടറി സജിറൂൺ, ക്ലീൻ സിറ്റി മാനേജർ മോഹനചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.