മാപൂട്ടിൽ റോഡ് സകരിയ സ്ക്വയർ ബ്രസീൽ ഫാൻസ് ഉയർത്തിയ കൂറ്റൻ കട്ടൗട്ട്
പരപ്പനങ്ങാടി: ലോക കപ്പ് ഫുട്ബാൾ ആരവങ്ങൾക്ക് നടുവിൽ തിരമാലകളായി അലയടിച്ചിരുന്ന മാപ്പൂട്ടിൽ റോഡ് സൗഹൃദ വേദിയുടെ അധ്യക്ഷൻ പോകുവിന്റെ പുരക്കൽ സക്കരിയ സുഹൃത്തുക്കളെ നിത്യകണ്ണീരിലാഴ്ത്തി കടന്നുപോയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അദ്ദേഹം കൊളുത്തിയ ലോകകപ്പ് ഫുട്ബാളിന്റെ ആരവങ്ങൾ പൂർവാധികം ശക്തിയോടെ നിലനിർത്തുകയാണ് സക്കരിയ്യ സ്‌ക്വയറിൽ സഹപ്രവർത്തകർ.
മുസ്‌ലിം ലീഗ് രാഷ്‌ട്രീയത്തിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും കായിക രംഗത്തും നിറഞ്ഞുനിന്നിരുന്ന സക്കരിയ ക്ഷുഭിത യൗവനത്തിന്റെ തീക്ഷ്ണത വിട്ടുമാറുംമുമ്പാണ് പറക്കമുറ്റാത്ത മകളെയും ഭാര്യയെയും മാതാപിതാക്കളെയും ഒപ്പം നാടിനെയും കണ്ണീരിലാഴ്‌ത്തി തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് മടങ്ങിയത്. ലോകകപ്പ് ഫുട്ബാളിന്റെ ആരവനാളുകളിൽ രാപകലില്ലാതെ കളിയെ കാര്യമായെടുക്കുന്ന സക്കരിയയും സഹപ്രവർത്തകരും ചുറ്റുവട്ടത്തെ ഫുട്ബാൾ പ്രേമികൾക്ക് കൂട്ടമായി കളികണ്ട് ആസ്വദിക്കാൻ പ്രത്യേക ഇടമൊരുക്കിയും മാപ്പട്ടിൽ റോഡോരത്തെ പറമ്പ് നിറയെ കൂറ്റൻ ഫ്ലക്സുകൾ ഉയർത്തിയും കാൽപന്തു കളിയുടെ വിശ്വമാത്സര്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക പതിവായിരുന്നു.
ആ പതിവ് തെറ്റിക്കാതെ വാർഡ് കൗൺസിലർ ജംഷിയുടെ നേതൃത്വത്തിൽ കൂറ്റൻ ഫുട്ബാൾ ബോർഡുകൾ ഇത്തവണയും മാപ്പൂട്ടിൽ റോഡോരത്ത് ഉയർന്നിട്ടുണ്ട്. നേരത്തെ വിനിസിയസ് ജൂനിയോർ, നെയ്മർ, റിച്ചാർലിസൺ, എന്നീ മഞ്ഞ പുലിക്കുട്ടികളുടെയും ലയണർ മെസ്സി, അലിസൺ ഡേഗിസൺ, ജൊവാൻ ലോസെൽസോ തുടങ്ങി നീല വരയൻ സിംഹ കുഞ്ഞുങ്ങളുടെയും കൂറ്റൻ പടങ്ങളാണ് ഉയർന്നെതെങ്കിൽ ഇത്തവണ ഇഷ്‌ട രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞും പതാകവരച്ചും തങ്ങൾ ഓരോരുത്തരുടെയും കളിയുടെ വികാരമുറ്റിയ പടങ്ങൾവെച്ചാണ് കൂറ്റൻ ഫ്ലക്സ് ഉയർത്തിയിട്ടുള്ളത്. ഫ്ലക്സിലെ താര പടമായി ബ്രസീലിന്റെ ജഴ്സി അണിഞ്ഞ സകരിയയുടെ പടമാണ് കളിക്കുട്ടത്തിൽ എല്ലാവരുടെയും കണ്ണിൽ തറക്കുന്നത്. നേരത്തേ അർജന്റീനയോടൊപ്പം നിലകൊണ്ട പലരും അർജന്റീന ഇസ്രായേലിനെ തുണക്കുന്നു എന്ന രാഷ്ട്രീയ കാരണത്താൽ കളംമാറി ചവിട്ടിയതായി മാപുട്ടിൽ റോഡ് സക്കരിയ സ്‌ക്വയർ കൂട്ടായ്മ പ്രതിനിധി കെ.എം. മുജീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.