പരപ്പനങ്ങാടി: കായിക മേഖലയിൽ തിളക്കമറ്റ സംഭാവനകൾ അർപ്പിച്ച പരപ്പനങ്ങാടിയുടെ ഗതകാല പ്രതാപം തിരിച്ചുപിടിക്കാൻ പദ്ധതികളുമായി നഗരസഭ. പരപ്പനങ്ങാടിയിലെ കായിക സംസ്കാരം കാത്തുസൂക്ഷിക്കാൻ പ്രത്യേക കായികനയം പ്രഖ്യാപിക്കുമെന്ന് നഗരസഭ ചെയർമാൻ എ. ഉസ്മാൻ പറഞ്ഞു. പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ പരിശീലിച്ച് വളർന്ന കഴിഞ്ഞ തലമുറയിലെ നിരവധി പേർ കായിക ഇനങ്ങളിൽ പരപ്പനങ്ങാടിയുടെ നാമം ദേശീയ തലത്തിൽവരെ അനശ്വരമാക്കിയിട്ടുണ്ട്. ഇടക്കാലത്ത് കളി കാര്യമാക്കാത്ത സ്ഥിതി വന്നതോടെ വളർന്നുവന്ന പല കായികപ്രതിഭകളും തളർന്നുപോവുകയായിരുന്നു. ഇടക്കാലത്ത് പരപ്പനങ്ങാടിയുടെ സ്വന്തം സ്റ്റേഡിയം പോലും സാമൂഹികവിരുദ്ധരുടെ താവളമായി മാറി. എന്നാൽ, ഇപ്പോൾ പരപ്പനങ്ങാടി സ്റ്റേഡിയത്തിന്റെ പുനർനിർമാണം പൂർത്തിയാക്കുകയും അറ്റകുറ്റപ്പണിക്ക് തുക വകയിരുത്തുകയും ചെയ്യുന്നുണ്ട്. കായിക മന്ത്രി വി. അബ്ദുറഹിമാന് പരപ്പനങ്ങാടി നഗരസഭ വിവിധ പ്രൊപ്പോസലുകൾ സമർപ്പിച്ചതായും നഗരസഭ അധ്യക്ഷൻ പറഞ്ഞു.
അതേസമയം, നിലവിലെ സ്റ്റേഡിയത്തിന്റെ പരിമിതി മനസ്സിലാക്കി വിശാലമായ മറ്റൊരു സ്റ്റേഡിയം പണിയുകയാണ് വേണ്ടെതെന്നും നഗരസഭ ഭരണ നേതൃത്വം ആത്മാർഥത കാണിച്ചാൽ സംസ്ഥാന സർക്കാറിൽനിന്ന് സഹായം ലഭ്യമാകുമെന്നും നഗരസഭ ഇടതുകക്ഷി ലീഡർ ടി. കാർത്തികേയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.