മലപ്പുറം: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയ മൂന്നുപേർ ക്വാറൻറീൻ പൂർത്തിയാക്കാതെ വ്യാഴാഴ്ച ജോലിക്കെത്തി. ഡോക്ടർമാർ 14 ദിവസം ക്വാറൻറീൻ നിർദേശിച്ച ഉദ്യോഗസ്ഥനും മെക്കാനിക്കുകളുമാണ് രണ്ടോ മൂന്നോ നാൾ മാത്രം വീട്ടിലിരുന്ന് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഇവരുടെ സ്രവപരിശോധനഫലം ഇതുവരെ വന്നിട്ടില്ല.
വെഹിക്കിൾ സൂപ്പർവൈസറുമായി സമ്പർക്കം പുലർത്തിയവരെന്ന നിലയിൽ നിരീക്ഷണത്തിലാണ് മൂന്നുപേരും. അതേസമയം, കോട്ടപ്പടിയിലും കരിപ്പൂരിലും പോയി ആൻറിജൻ ടെസ്റ്റ് നടത്തിയ ഫലം നെഗറ്റിവാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവർ ജോലിക്കെത്തിയതെന്ന് വകുപ്പ് മേധാവികൾ പറയുന്നു.
ആൻറിജന്‍ പരിശോധനയില്‍ നെഗറ്റിവായാൽ കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും ജീവനക്കാരും മഞ്ചേരി മെഡിക്കൽ കോളജിൽ പോയി സ്രവം നൽകിയതിെൻറ ഫലം ഇതുവരെ വന്നിട്ടില്ല. ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്.
14 ദിവസം ക്വാറൻറീൻ പൂർത്തിയാക്കി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടത്. ഇത് ലംഘിക്കപ്പെട്ടിരിക്കുകയാണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ കിലോമീറ്ററുകൾ യാത്ര ചെയ്ത് കരിപ്പൂരിലെത്തിയും ആൻറിജൻ ടെസ്റ്റ് നടത്തി. ഈ ഫലത്തിെൻറ മാത്രം ബലത്തിലാണ് ജോലിക്ക് കയറിയിരിക്കുന്നത്. സഹജീവനക്കാരിൽ ഇത് ആശങ്ക പരത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.