കൊണ്ടോട്ടി: നഗരസഭാധ്യക്ഷ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലി മുന്നണി അടിസ്ഥാനത്തിലുള്ള ധാരണ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പി. സനൂപ് മാസ്റ്ററും അബീന പുതിയറക്കലും നഗരസഭ ഉപാധ്യക്ഷ പദവിയും ആരോഗ്യ സ്ഥിരം സമിതി സ്ഥാനവും രാജിവെച്ചത് തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫിന് വെല്ലുവിളിയാകുന്നു. മുന്നണി നേതാക്കളായ പ്രമുഖര്‍ക്കൊപ്പം നഗരസഭ കാര്യാലയത്തിലെത്തി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്.
2015ല്‍ നഗരസഭ രൂപവത്കൃതമായ വേളയില്‍ മുന്നണി സംവിധാനത്തിലല്ലാതെയാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും മത്സരിച്ചിരുന്നത്. ഇടതു പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുകയും ചെയ്തു. പിന്നീട് 2017ല്‍ മുന്നണി ബന്ധം പുനഃസ്ഥാപിച്ച് ലീഗും കോണ്‍ഗ്രസും ഐക്യപ്പെട്ടെങ്കിലും മൂപ്പിളമ തര്‍ക്കം തുടരുന്നതിന്റെ പ്രത്യക്ഷ തെളിവാണ് നഗരസഭ ഭരണ സ്ഥാനങ്ങള്‍ രാജിവെച്ചുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധം.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് മുന്നണിയിലെ ധാരണപ്രകാരം നഗരസഭാധ്യക്ഷ സ്ഥാനം അവസാന രണ്ട് വര്‍ഷം കോണ്‍ഗ്രസിന് നല്‍കാമെന്ന തീരുമാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ശക്തമാക്കിയിരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് കളമാരുങ്ങുന്നതിന് മുമ്പുതന്നെ സജീവമായിരുന്ന വിഷയത്തില്‍ ഇരു പാര്‍ട്ടികളുടെയും ജില്ല ഘടകങ്ങളും മുന്നണി നേതൃത്വവും ചര്‍ച്ച നടത്തിയിരുന്നു.
ഇതില്‍ തീരുമാനമില്ലാത്തതിനെ തുടര്‍ന്ന് മുന്നണി നിയോജക മണ്ഡലം ചെയര്മാന് കെ.കെ. ആലിബാപ്പു, ബ്ലോക്ക് പ്രസിഡന്റ് അഹമ്മദ് കബീര്‍, മണ്ഡലം പ്രസിഡന്റ് ദാവീദ് കുന്നംപള്ളി, യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നഗരസഭ ഉപാധ്യക്ഷന്റേയും സ്ഥിരം സമിതി അധ്യക്ഷയുടേയും രാജിക്കത്ത് കൈമാറ്റം.
കോണ്‍ഗ്രസ് അംഗങ്ങള്‍ സ്ഥാനമൊഴിയുന്നത് ലീഗിലും അധികാരത്തര്‍ക്കത്തിന് വഴിയൊരുക്കും. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയിലെ പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ല. ഇതിനിടെ കോണ്‍ഗ്രസിന്റെ അഭാവത്തില്‍ ഉപാധ്യക്ഷ സ്ഥാനത്തേക്കും ആരോഗ്യ സ്ഥിരം സമിതി സ്ഥാനത്തേക്കും അര്‍ഹരായവരെ കണ്ടെത്താനുള്ള ബാധ്യതയും ലീഗ് നേതൃത്വത്തിന് മുന്നിലുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് ഇടതു മുന്നണിയും. യൂത്ത് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടതു മുന്നണി യുവജന സംഘടകള്‍ ഇതിനകം അനൗപചാരിക ചര്‍ച്ച ആരംഭിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.