പ്രതീകാത്മക ചിത്രം
ചങ്ങരംകുളം: പർദ ഷോപ്പിൽ ജീവനക്കാരിയായ യുവതിക്കുനേരെ മുൻ ഭർത്താവിന്റെ ആക്രമണം. തടയാൻ ശ്രമിച്ച കടയുടമക്കും ക്രൂരമർദനം. സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവ് പാവിട്ടപ്പുറം സ്വദേശി അഷറഫിനെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ ചങ്ങരംകുളം എടപ്പാൾ റോഡിൽ പ്രവർത്തിക്കുന്ന സുറുമി അബായ സെന്ററിലാണ് സംഭവം.
ഇവിടെ ജോലി ചെയ്തിരുന്ന നരണിപ്പുഴ സ്വദേശിയായ യുവതിയെയാണ് മുൻ ർത്താവ് അഷറഫ് കടയിൽ കയറി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്. സംഭവം കണ്ട് വന്ന കടയുടമ പൊന്നാനി സ്വദേശി നജീബി (37) നെയും ഇയാൾ ആക്രമിച്ചു. ആക്രമണത്തിൽ അവശനായ നജീബ് പുറത്തേക്ക് ഓടി സമീപത്തെ ബാങ്ക് ജീവനക്കാർക്കിടയിൽ അഭയം തേടുകയായിരുന്നു. തുടർന്ന് ബാങ്ക് ജീവനക്കാർ ചങ്ങരംകുളം പൊലീസിനെ വിവരമറിയിച്ചു. ചങ്ങരംകുളം പൊലീസെത്തി അഷറഫിനെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ കടയുടമ നജീബിനെയും ജീവനക്കാരിയെയും ഷോപ്പിലെ മറ്റു ജീവനക്കാരും സമീപത്തെ കടക്കാരും ചേർന്ന് ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയും അഷറഫുമായി നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. അഷറഫിന്റെ ശല്യം സഹിക്കാതെ വന്നതോടെ യുവതി കോടതി വഴി വിവാഹമോചനം തേടുകയായിരുന്നു. വിവാഹമോചനത്തിനുശേഷവും യുവതി ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെത്തി അഷറഫ് ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും ഒരാഴ്ച മുമ്പ് കടയിലെത്തി യുവതിയെ ജോലിക്ക് വെക്കരുതെന്ന് കടയുടമയെ ഭീഷണിപ്പെടുത്തിയിരുന്നതായും മർദനമേറ്റ നജീബ് പറഞ്ഞു. സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ പൊലീസ് അഷറഫിനെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചിരുന്നു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും ചങ്ങരംകുളം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.